മയ്യിൽ:- ചെറുപഴശ്ശി എ.എൽ.പി.സ്കൂളിലേക്കുള്ള റോഡടച്ചത് സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാവുന്നതായി സ്കൂൾ രക്ഷാകർത്തൃസമിതി. ഇതുകാരണം സ്കൂളിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലായെന്നും സ്കൂളിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പി.ടി.എ.യുടെയും ജനകീയ കമ്മിറ്റിയും ചേർന്ന് കലക്ടർക്കും വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിരിക്കുകയാണ്.
മാനേജർമാരിൽ ഒരാൾ തങ്ങളുടെ സ്ഥലം വ്യക്തിക്ക് വിൽക്കുകയും അയാൾ അവിടെ വീട് നിർമിക്കുകയും ചെയ്തു. സ്കൂളിലേക്കുള്ള റോഡ് ഇതോടെ അടഞ്ഞു. ഒരുനൂറ്റാണ്ടിലേറെയായുള്ള റോഡായിരുന്നു ഇത്. സ്കൂളിൽ കുട്ടികളെയെത്തിക്കാനോ ഉച്ചഭക്ഷണത്തിനുള്ള അരിയും മറ്റ് സാധനങ്ങളുമെത്തിക്കാനോ സാധിക്കുന്നില്ല. ജനകീയ കമ്മിറ്റിക്കും പി.ടി.എ.ക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. മാനേജ്മെന്റുമായി ചർച്ച നടത്തിയിട്ടും പരിഹാരമാവാത്തത് വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.