ബെംഗളൂരു : സാമ്പാറിൽ എരിവുകൂടിയെന്ന് പരാതിപ്പെട്ടതിന് അച്ഛനെ മകൻ മരക്കമ്പുകൊണ്ട് മർദിച്ചുകൊന്നു. കുടക് വിരാജ്പേട്ട് താലൂക്കിലെ നംഗലപ്പ സ്വദേശിയായ സി.കെ ചിട്ടിയപ്പ(68)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ ദർശൻ തിമ്മയ്യയെ (88) പോലീസ് അറസ്റ്റുചെയ്തു.
കുടുംബവഴക്കിനെത്തുടർന്ന് മൂത്തമകനും മരുമകളും ഏതാനും ദിവസങ്ങൾക്കുമുമ്പ് ബന്ധുവീട്ടിലേക്ക് താമസം മാറ്റിയതിനാൽ ഇളയമകനായ ദർശനും ചിട്ടിയപ്പയും മാത്രമായിരുന്നു വീട്ടിൽ താമസം. ദർശനാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം രാത്രിയുണ്ടാക്കിയ സാമ്പാറിൽ എരിവ് കൂടുതലാണെന്ന് ചിട്ടിയപ്പ പരാതിപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. തർക്കത്തിനിടെ ദർശൻ സമീപത്തുണ്ടായിരുന്ന മരക്കമ്പെടുത്ത് ചിട്ടിയപ്പയെ മർദിക്കുകയായിരുന്നു. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ചിട്ടിയപ്പ ബോധരഹിതനായതോടെ ദർശൻ സമീപവാസികളെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.