ദില്ലി :- നീറ്റ് യുജി കൗൺസിലിംഗിനായി കേന്ദ്രം നടപടി തുടങ്ങി. മെഡിക്കൽ സീറ്റുകൾ പോർട്ടലിൽ രേഖപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. നാളെ സുപ്രീംകോടതി കേസ് കേൾക്കാനിരിക്കെയാണ് നിർദ്ദേശം. പരീക്ഷ റദ്ദാക്കരുതെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
നീറ്റ് കൗൺസിലിംഗ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്നായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്. ഇതിനായുള്ള പ്രാരംഭം നടപടികൾക്കാണ് മെഡിക്കൽ കൌൺസിംഗ് കമ്മറ്റി തുടക്കമിട്ടത്. യുജി കൌൺസിലിംഗിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ് കമ്മറ്റി വിശദാംശങ്ങൾ തേടിയത്. കമ്മറ്റി നൽകിയ നോട്ടീസ് അനുസരിച്ച് സ്ഥാപനങ്ങൾക്ക് ശനിയാഴ്ച്ച വരെ സീറ്റ് വിവരങ്ങൾ സൈറ്റിൽ നൽകാം.
ഇത്തവണ നാലാം റൌണ്ട് വരെ അലോട്ട്മെന്റ് നടത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര നീക്കം. നാളെയാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.