ആമയിഴഞ്ചാൻ തോട് ദുരന്തം ; മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി


കൊച്ചി :- ആമയിഴഞ്ചാൻ തോട് ദുരന്തത്തിൽ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ ജനത്തിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജോയിയെ തോട്ടിൽ നിന്ന് പുറത്തെത്തിക്കാൻ മാലിന്യം നിറഞ്ഞ തോട്ടിൽ ഇറങ്ങി തിരച്ചിൽ നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു. 

കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇത്. കൊച്ചിയിലെ കനാലുകളിൽ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേലുള്ള കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്താൻ അമിക്കസ് ക്യൂറിയ്ക്ക് നിർദേശം നൽകി. സ്ഥലം സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താനാണ് നിര്‍ദ്ദേശം. വെള്ളക്കെട്ട് സംബന്ധിച്ച കേസ് ജൂലൈ 31 ലേക്ക് പരിഗണിക്കാനായി മാറ്റി.

Previous Post Next Post