അഞ്ചുവർഷത്തിനിടെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളുകൾ, കോളേജുകൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം രസതന്ത്രം അരങ്ങു തകർത്തു. ലഹരിക്കടിമയായി മകന്റെ മാനസികനിലതെറ്റിയപ്പോൾ തകർന്നുപോയ അച്ഛനായാണ് പ്രഭുനാഥ് അരങ്ങിലെത്തുന്നത്. സ്വപ്നേഷ് ബാബു രചിച്ച നാടകത്തിന് യുവ നാടക-സിനിമാ സംവിധായകൻ ജിജു ഒറപ്പടിയാണ് രംഗഭാഷ ഒരുക്കിയത്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ വി.പി സിജിലും സി.എച്ച് റിഷാദുമാണ് സംഗീതനിയന്ത്രണം.
ചെറുകുന്ന് കവിണിശേരി വയൽ സ്വദേശിയായ പ്രഭുനാഥ് 27 വർഷമായി അഭിനയ രംഗത്ത് ഉണ്ട്. ചെറുകുന്ന് - കണ്ണപുരം പുരോഗമന കലാസമിതിയുടെയും കവിണിശേരി ജനകീയ കലാസിമിതിയുടെയും നാടകങ്ങളിൽ സജീവസാന്നിധ്യമാണ്. എക്സൈസ് വകുപ്പിൻ്റെ 2000 ലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട 'വരല്ലേ ഈവഴിയേ" എന്ന ലഹരി വിരുദ്ധ നാടകത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള സംഗീത നാടക ആക്കാദാമിയുട സഹായത്തോടെ കവിണിശ്ശേരി ജനകീയ കലാ സമിതി ഒരുക്കിയ പൊക്കൻ നാടകത്തിലെ ജന്മി, ആലാവുദിനും അത്ഭുത വിളക്കും നാടകത്തിലെ ജിന്ന്, സൈലെൻസ് നാടകത്തിലെ ജ്യേഷ്ഠൻ, എന്താത് നാടകത്തിലെ അച്ഛൻ വേഷം, സീത നാടകത്തിലെ തീവ്രവാദി, ആരവങ്ങൾക്കപ്പുറത്തിലെ ഭ്രാന്തൻ, രാജ്യദ്രോഹിയുടെ അമ്മ നാടകത്തിലെ ഏകാധിപതി തുടങ്ങിയ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി തെരുവുനാടകങ്ങളിലും വേഷമിട്ടു. സംസ്ഥാന എക്സൈസ് കലാമേളയിൽ നാല് തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ഭാര്യ: കൃപ. മകൾ നിരഞ്ജന.