ന്യൂഡൽഹി :- സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾക്ക് ബിരുദാനന്തര ബിരുദത്തിനൊപ്പം യുജിസി നെറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. 2018 ലെ ചട്ടങ്ങൾപരിഷ്കരിക്കുന്നതായി യുജിസി അധ്യക്ഷൻ എം.ജഗദേഷ് കുമാർ വ്യക്തമാക്കി.
യുജി, പിജി ബിരുദങ്ങളുള്ള വിഷയത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ പിഎച്ച്ഡി ചെയ്യുന്നവർക്കും ഗവേഷണം ചെയ്ത് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസറാകാം.
അക്കാദമിക് – ഗവേഷണ സ്ഥാപനങ്ങൾ, പബ്ലിക് പോളിസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വ്യവസായം എന്നിവയിൽ നിന്നുള്ള പ്രഫഷനലുകളെയും വൈസ് ചാൻസലറായി പരിഗണിക്കാമെന്ന് കരട് നിർദേശിക്കുന്നു. അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 75% മാർക്കോടെ 4 വർഷത്തെ യുജി ബിരുദമോ കുറഞ്ഞത് 55% മാർക്കോടെ പിജി ബിരുദമോ അല്ലെങ്കിൽ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം.
∙ അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്ക് മാനദണ്ഡമായി 2018–ലെ ഭേദഗതിയിൽ നിർദേശിച്ച ‘അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ (എപിഐ) ഒഴിവാക്കും. പകരം അധ്യാപനത്തിൽ നൂതന സംഭാവനകൾ, അധ്യാപന ലാബ്–ഗവേഷണ വികസനങ്ങൾ, ഇന്ത്യൻ ഭാഷകൾ, ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായം തുടങ്ങിയവയിലെ അധ്യാപന സംഭാവനകൾ, വിദ്യാർഥി ഇന്റേൺഷിപ് അല്ലെങ്കിൽ പ്രൊജക്ട് മേൽനോട്ടം, ഓപ്പൺ ഓൺലൈൻ കോഴ്സിന് ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കൽ, വെർച്വൽ ഫണ്ടുകൾ ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകളുടെ മേൽനോട്ടം തുടങ്ങി 9 മേഖലയിൽ 4 എണ്ണത്തിലെങ്കിലും പ്രാഗല്ഭ്യമുള്ളവർക്കാകും മുൻഗണന.
∙അസോഷ്യേറ്റ് പ്രഫസറാകാൻ അസിസ്റ്റന്റ് പ്രഫസർക്ക് 8 വർഷത്തെ പ്രവൃത്തിപരിചയം വേണം. 10 വർഷം പ്രവൃത്തിപരിയമുള്ള അസോഷ്യേറ്റ് പ്രഫസറെയാകും പ്രഫസറായി പരിഗണിക്കുക.
∙പാഠപുസ്തകങ്ങൾ എഴുതുക, സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, പേറ്റന്റിന് അപേക്ഷിക്കുക, സ്റ്റാർട്ടപ്പ് കമ്പനികൾ സ്ഥാപിക്കുക, ഇന്ത്യൻ വിജ്ഞാന സംവിധാനത്തെക്കുറിച്ച് (ഐകെഎസ്) ഗവേഷണം നടത്തുക, ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അധിക ക്രെഡിറ്റ് ലഭിക്കും.