തിരുവനന്തപുരം :- പഴയ സൂപ്പർഫാസ്റ്റുകൾ എ.സി ബസുകളാക്കാനുള്ള സാധ്യതതേടി കെ.എസ്.ആർ.ടി.സി കാസർഗോഡ് - ബന്തടുക്ക റൂട്ടിലെ സ്വകാര്യ ബസിൽ ആറുലക്ഷം ചെലവിൽ എ.സി ഘടിപ്പിച്ചതാണ് പ്രചോദനം. എ.സി പ്രീമിയം ബസുകൾക്ക് സ്വീകാര്യത കൂടുന്നതും കണക്കിലെടുത്തു. ഇക്കാര്യം പഠിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
സാങ്കേതിക വിദഗ്‌ധരെ നിയോഗിച്ചു. കഴിയും വേഗം റിപ്പോർട്ട് നൽകാൻ മന്ത്രി കെ.ബി ഗണേഷ്‌കുമാർ നിർദേശിച്ചു. പരീക്ഷണാർഥത്തിൽ ഒന്നോ രണ്ടോ ബസുകളിൽ സ്വകാര്യ കമ്പനിയെക്കൊണ്ട് എ.സി. ഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്. വിജയകരമാണെങ്കിൽ സ്വന്തം നിലയിൽ ഇതിനുള്ള സംവിധാനമൊരുക്കും. ഇങ്ങനെയാകുമ്പോൾ എ.സി യിലേക്ക് മാറ്റാനുള്ള ചെലവ് നാലുലക്ഷം രൂപയായി കുറയ്ക്കാനാകുന്നാണ് കരുതുന്നത്.
എ.സി കംപ്രസർ പ്രവർത്തിക്കുന്നത് എൻജിനിൽ നിന്നുള്ള ഊർജമുയോഗിച്ചായതിനാൽ നിലവിലുള്ള സംവിധാനത്തിൽ ബസിൻ്റെ ഇന്ധനക്ഷമത കുറയുന്ന പ്രശ്നമുണ്ട്. പകരം ഡൈനാമോ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ബാറ്ററി ചാർജ്‌ചെയ്യുകയും അതുകൊണ്ട് എ.സി പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയാണ് സ്വകാര്യസംരംഭകർ വികസിപ്പിച്ചത്.