തിരുവനന്തപുരം :- തെരുവുനായകൾ പെരുകുന്നത് നിയന്ത്രിക്കാനായി സംസ്ഥാനത്ത് ഒൻപത് മൃഗജനന നിയന്ത്രണ കേന്ദ്രങ്ങൾ (എബിസി) കൂടി തുടങ്ങുമെന്ന് മന്ത്രി എം.ബി രാജേഷിനു വേണ്ടി ഒ.ആർ കേളു നിയമസഭയിൽ അറിയിച്ചു. നിലവിലുള്ള 15 കേന്ദ്രങ്ങളെ കൂടാതെയാണിതെന്ന് എം.എസ് അരുൺകുമാറിൻ്റെ സബ്‌മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
2024-25 സാമ്പത്തികവർഷത്തിൽ തെരുവുനായകൾക്കുള്ള വാക്സിനേഷൻ, എബിസി പ്രോഗ്രാം, റാബിസ് ഫ്രീ കേരള തുടങ്ങിയ പരിപാടികൾക്കായി 47.60 കോടി രൂപ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് നീക്കി വെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വളർത്തുനായകളെ വാക്സിനേറ്റ് ചെയ്യുന്നതിന് ഉടമകൾക്കും തെരുവുനായകളെ വാക്സിനേറ്റ് ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.