ചെന്നൈ :- കലാ, സാഹിത്യ രംഗത്തെ മികവിനുള്ള തമിഴ്‌നാട് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ ജെ യേശുദാസിനാണ് എം എസ് സുബ്ബലക്ഷ്മി പുരസ്കാരം. ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണ മെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം ചെന്നൈയിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.
2021 ലെ മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ എസ് ജെ സൂര്യയ്ക്കും സായ് പല്ലവിക്കുമാണ്. ലിംഗുസ്വാമിയാണ് മികച്ച സംവിധായകൻ. ആക്ഷൻ കൊറിയോഗ്രഫർ സൂപ്പർ സുബ്ബരായനും സിനിമയ്ക്ക് നൽകിയ സംഭാവനയ്ക്ക് പുരസ്കാരമുണ്ട്. 2022 ലെ പുരസ്കാര ജേതാക്കളിൽ ജയ ഗുഹനാഥൻ, പാട്ടെഴുത്തുകാരൻ വിവേക തുടങ്ങിയവർ ഉണ്ട്. 2023 ലെ പുരസ്കാര ജേതാക്കളിൽ മണികണ്ഠൻ (ജയ് ഭീം, ഗുഡ് നൈറ്റ്, ലവർ, കുടുംബസ്ഥൻ), ജോർജ് മരിയൻ (ഡ്രാഗൺ, കൈതി), സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, കൊറിയോഗ്രാഫറും നടനുമായ സാൻഡി മാസ്റ്റർ, ഗായിക ശ്വേത മോഹൻ തുടങ്ങിയവർ ഉണ്ട്.
സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകൾ, സംഗീതനാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 90 പേർക്കാണ് പുരസ്‌കാരം നൽകുന്നത്. ചെന്നൈയിൽ അടുത്ത മാസം നടക്കുന്ന കലൈവണർ അരങ്കം പരിപാടിയിൽ വച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
