ദേശീയപാതകളിൽ യാത്ര ചെയ്യുന്ന വാഹന ഉടമകൾക്ക് പുതിയ നിർദ്ദേശവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ഫാസ്‌ടാഗ് ശരിയായി വാഹനത്തിന്റെ മുൻ ഗ്ലാസിൽ (windscreen) ഒട്ടിച്ചില്ലെങ്കിൽ അത് അത് ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടാമെന്നതാണ് മുന്നറിയിപ്പ്. പലരും ഫാസ്ടാഗ് ക്യൂആർ ഗ്ലാസിൽ ഒട്ടിക്കാതെ കൈയിൽ പിടിച്ചാണ് ടോൾ പ്ലാസകളിലൂടെ കടന്നുപോകുന്നത്. ഇത് സ്കാനിംഗ് വൈകാൻ കാരണമാകുന്നുവെന്നും റോഡുകളിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുവെന്നും തട്ടിപ്പിനുള്ള സാധ്യതകൾ കൂടുന്നുവെന്നും എൻഎച്ച്എഐയുടെ കണ്ടെത്തൽ. ആർഎഫ്ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് ടോൾ പിരിവ് ഓട്ടോമാറ്റിക്കായി നടത്താൻ സഹായിക്കുന്ന സംവിധാനമാണ് ഫാസ്ടാ ഗ്. ഇത് കൃത്യമായി കാറിൽ ഒട്ടിച്ചു വച്ചാൽ ടോൾ പ്ലാസകളിൽ നിൽക്കാതെ തന്നെ പേയ്മെന്റ് നടത്താൻ സഹായിക്കും.
"തടസരഹിതമായ യാത്രയ്ക്ക് ഫാസ്റ്റാഗ് ഗ്ലാസിൽ ഉറപ്പായി ഒട്ടിക്കുക. കൈയിൽ പിടിച്ചാൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം” എന്നാണ് NHAI സോഷ്യൽ മീഡിയയിൽ അറിയിച്ചത്. നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ടോൾ പേയ്മെന്റുകളും യാത്രയും തടസപ്പെടാനും സാധ്യതയുണ്ടെന്നാാണ് മുന്നറിയിപ്പ്. ഫാസ്ടാഗുകളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെ കുറിച്ചും എൻഎച്ച്എഐ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ആന്വൽ പാസ് വാഗ്ദാനം ചെയ്യുന്ന വ്യാജ സൈറ്റുകളിൽ നിന്ന് ഉപഭോക്താക്കളോട് അകലം പാലിക്കാനും നിർദേശമുണ്ട്. പേയ്മെൻ്റുകൾക്ക് ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ മാത്രം ഉപയോഗിക്കണമെന്നും അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും ഫാസ്ടാഗ് നേരത്തെ നിർദേശം നൽകിയിരുന്നു. ഒ ടി പി, മറ്റ് ബാങ്കിംഗ് വിവരങ്ങൾ ആരോടും പങ്കിടരുതെന്നും അറിയിപ്പ് നൽകിയിരുന്നു. ബാരിയർ- ഫ്രീ ടോൾ സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ, ഫാസ്ടാഗ് ശരിയായി ഉപയോഗിക്കേണ്ടി വരും.
