എഴുത്തുകാരൻ കൃത്യമായി നിലപാടുകൾ പറയേണ്ട കാലം: കെ വി മോഹൻകുമാർ
മയ്യിൽ :- എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കൃത്യമായി നിലപാടുകൾ പറയേണ്ട സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരനും കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ ഡയറക്ടറുമായ ഡോ.കെ വി മോഹൻകുമാർ പറഞ്ഞു. എഴുത്തുകാർ മാത്രമല്ല ഓരോ മനുഷ്യനും നിലപാടുകൾ സന്ദേഹമില്ലാതെ രേഖപ്പെടുത്തേണ്ട സാഹചര്യമാണ്. ചില വേദികളിലോ ചില സാഹചര്യങ്ങളിലോ നിലപാടുകൾ രേഖപ്പെടുത്താൻ കഴിയുന്നുവെങ്കിൽ ചിലയിടത്ത് അത് സാധ്യമാകുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ്. നിലപാടുകൾ ഉണ്ടായിരിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തതിനാലാണ് സഫ്ദർ ഹാഷ്മി മുതൽ ധബോൽക്കറും പൻസാരെയും ഗൗരി ലങ്കേഷും വരെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ മൂന്നാമത് എൻ ഉണ്ണികൃഷ്ണൻ പുരസ്കാര സമർപ്പണവും മുപ്പതാം വർഷികാഘോഷം സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹൻ കുമാർ.
നവലിബറലിസത്തിന്റെ ചന്തയിൽ പുരസ്കാരങ്ങളായോ സ്ഥാനങ്ങളായോ ലാഭം കൊതിക്കുന്ന എഴുത്തുകാരാണ് അഭിപ്രായം രേഖപ്പെടുത്താൻ മടിക്കുന്നത്. നവ ഫാസിസത്തിനെതിരെ നാം മിണ്ടാതിരിക്കുന്നുവെങ്കിൽ നാം കുറ്റക്കാരാണ് എന്നുതന്നെയാണ് അർത്ഥം.
ക്ഷേത്രത്തിൽ പ്രവേശിക്കാനും മാറുമറക്കാനും വഴി നടക്കാനുമുള്ള സമരങ്ങൾ നടന്ന മണ്ണിൽ അത് നിഷേധിക്കുന്നതിന് ചിലർ തെരുവിലിറങ്ങുന്നു എന്ന വൈരുധ്യത്തെ നാം തകർക്കണം. വീടിന് പുറത്ത് മതേതരവാദിയും വീട്ടിനകത്ത് വർഗീയവാദിയും ആയി നാം മാറരുതെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ രംഗത്ത് അരനൂറ്റാണ്ടുകാലത്തെ ആത്മാർപ്പണത്തിന് കൈപ്രത്ത് ചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.ഇന്ത്യൻ ഫുട്ബോൾ താരം കെ -ബിനീഷ് മുഖ്യാതിഥിയായി.
യുവജനക്ഷേമ ബോർഡ് അംഗം ബിജു കണ്ടക്കൈ അധ്യക്ഷനായി. മത്സര വിജയികൾക്ക് വി മനോമോഹനൻ സമ്മാനം നൽകി. എൻ കെ രാജൻ സംസാരിച്ചു.കെ സി ശ്രീനിവാസൻ സ്വാഗതവും പി പി സതീഷ് കുമാർ നന്ദിയും പറഞ്ഞു.
കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ പയ്യന്നൂർ എസ് എസ് ഓർക്കസ്ട്രയും തിരൂർ സൺറൈസ് ഡാൻസ് കമ്പനിയും ഒരുക്കിയ ഇശൽനിലാ മെഗാഷോയും അരങ്ങേറി. ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ ബദൽ - ഗ്രാമീണ ഉൽപന്ന-ഭക്ഷ്യ വിപണനമേളയും ഒരുക്കിയിരുന്നു.