മുംബൈക്ക് അഞ്ചാം ഐപിഎൽ കിരീടം


ഐപിഎൽ 13ആം സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ജയത്തിൻ്റെ സൂത്രധാരൻ. ഇഷാൻ കിഷൻ (33), ക്വിൻ്റൺ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി. ഡൽഹിക്ക് വേണ്ടി ആൻറിച് നോർക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടർച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.

ഫൈനലിൻ്റെ യാതൊരു സമ്മർദ്ദവുമില്ലാതെയാണ് മുംബൈ കളി ആരംഭിച്ചത്. ഡികോക്കിൻ്റെ പതിവ് ആക്രമണത്തിനൊപ്പം രോഹിത് ശർമ്മയും താളം കണ്ടെത്തിയതോടെ മുംബൈ ഓവറിൽ 11 എന്ന നിരക്കിൽ സ്കോർ ചെയ്തു. 4 ഓവറിൽ 45 എന്ന നിലയിലേക്ക് കുതിച്ചെത്തിയ മുംബൈക്ക് അഞ്ചാം ഓവറിലെ ആദ്യ പന്തിൽ മാർക്കസ് സ്റ്റോയിനിസാണ് ആദ്യ തിരിച്ചടി നൽകുന്നത്. 20 റൺസെടുത്ത ഡികോക്കിനെ സ്റ്റോയിനിസ് ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.


ഡികോക്ക് നഷ്ടമായതിൻ്റെ സമ്മർദ്ദമേതുമില്ലാതെ ബാറ്റ് വീശിയ രോഹിത് അനായാസം ബൗണ്ടറികൾ കണ്ടെത്തി. സീസണിലെ മോശം ഫോം രോഹിത് മികച്ച ഷോട്ടുകളിലൂടെ രോഹിത് കഴുകിക്കളഞ്ഞു. ഡൽഹി നായകൻ ശ്രേയാസ് അയ്യർ സ്പിന്നും പേസും മാറിമാറി പരീക്ഷിച്ചെങ്കിലും രോഹിതിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല. 36 പന്തുകളിൽ രോഹിത് ഫിഫ്റ്റി തികച്ചു. ഇതിനിടെ സൂര്യകുമാർ യാദവ് (19) റണ്ണൗട്ടായിരുന്നു.

മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷൻ-രോഹിത് സഖ്യം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോയി. സീസണിൽ ഉടനീളം ഉണ്ടായിരുന്ന ഫോം കിഷൻ ഫൈനലിലും തുടർന്നു. 47 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 17ആം ഓവറിൽ ആൻറിച് നോർക്കിയ ഈ കൂട്ടുകെട്ട് പൊളിച്ചു. 51 പന്തുകളിൽ 68 റൺസ് നേടിയ മുംബൈ നായകനെ നോർക്കിയ സബ്സ്റ്റിയൂട്ട് ഫീൽഡർ ലളിത് യാദവിൻ്റെ കൈകളിൽ എത്തിച്ചു. തുടർച്ചയായ രണ്ട് ബൗണ്ടറികളുമായി തുടങ്ങിയ കീറോൺ പൊള്ളാർഡ് (9) നിർഭാഗ്യകരമായി റബാഡയുടെ പന്തിൽ പ്ലെയ്ഡ് ഓണായി. ജയത്തിലേക്ക് 10 റൺസ് മാത്രമായിരുന്നു അപ്പോൾ ദൂരം. ഹർദ്ദിക്ക് പാണ്ഡ്യ (3) 19ആം ഓവറിലെ മൂന്നാം പന്തിൽ നോർക്കിയയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഹർദ്ദിക്കിനെ രഹാനെ പിടികൂടുകയായിരുന്നു. അടുത്ത പന്തിൽ സിംഗിളെടുത്ത് കൃണാൽ മുംബൈയെ വിജയിപ്പിക്കുകയായിരുന്നു. കളി അവസാനിക്കുമ്പോൾ ഇഷാൻ കിഷൻ (32), കൃണാൽ പാണ്ഡ്യ (1) എനിവർ പുറത്താവാതെ നിന്നു.


Previous Post Next Post