പ്രവാസികൾക്ക് ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ട്; കേന്ദ്രസർക്കാരിന്റെ അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ

 


പ്രവാസികൾക്ക് ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ട്; കേന്ദ്രസർക്കാരിന്റെ അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ


ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റുകൾ വഴി അടുത്ത വർഷം കേരളത്തിലടക്കം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കാനാകുമെന്നാണ് കമ്മിഷന്റെ കണക്കുകൂട്ടൽ.


ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുളള മാർഗരേഖയും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനുളളിൽ വോട്ട് ചെയ്യാനുളള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. തുടർന്ന് റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോടൊപ്പം വോട്ട് മടക്കി അയക്കണം.


വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലിൽ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പോസ്റ്റൽ വോട്ട് സർവീസ് വോട്ടർമാർക്ക് മാത്രമേയുളളൂ. ഇത് പ്രവാസി ഇന്ത്യക്കാർക്കും ബാധകമാക്കണമെങ്കിൽ കേന്ദ്ര സർക്കാർ 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടു വരണം. ഇതിന് പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. 2014ൽ വ്യവസായിയും മലയാളിയുമായ ഡോ ഷംസീർ വയലിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജി ആണ് പ്രവാസി വോട്ട് യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

Previous Post Next Post