ഫെയ്‌സ്ബുക്കിനും വാട്‌സ്അപ്പിനും ഇന്ത്യയില്‍ പൂട്ടുവീഴുമോ? മെയ് 26 സോഷ്യല്‍ മീഡിയയ്ക്ക് നിര്‍ണായകം

 



സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ പൂട്ടുവീണേക്കുമെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം നേരിടുമോയെന്ന ആശങ്ക ഉയരുന്നത്. മെയ് 25 വരെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് നല്‍കിയിരുന്ന സമയപരിധി.


ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് മെയ് 26-ാം തീയതി മുതല്‍ ഇവയ്ക്ക് വിലക്ക് ഉണ്ടായേക്കുമോയെന്ന ആശങ്കകള്‍ ഉയരുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ വകഭേദമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ള ഏക സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. 


ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങള്‍ പാലിക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇത് പാലിക്കുന്നതിനായി മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. അധികൃതര്‍ അനുവദിച്ച മൂന്ന് മസത്തെ സമയപരിധി മെയ് 25-നാണ് അവസാനിക്കുന്നത്. 


ഇന്ത്യയിലെ സമൂഹമാധ്യമങ്ങള്‍ നിര്‍ണായക ദിനങ്ങളാണ് വരാനിരിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ഇന്റര്‍മീഡിയറി എന്ന നിലയിലുള്ള അവരുടെ പ്രൊട്ടക്ഷനും സ്റ്റാറ്റസും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന. 


കമ്പനികളുടെ തീരുമാനം ലഭിക്കാത്ത സാഹചര്യത്തില്‍ യു.എസ്. ആസ്ഥാനമായ പ്ലാറ്റ്‌ഫോമുകള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ആറ് മാസം സമയം ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞബദ്ധമാണെന്നും ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.  


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം. ഈ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇത് നീക്കം ചെയ്യുന്നതിനും അധികാരം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയകള്‍ക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.

Previous Post Next Post