യൂറോ കപ്പ് ; ഇറ്റലിയും സ്പെയിനും സെമിയിൽ


മ്യൂണിക്ക് :- 
ഫിഫ റാങ്കിംഗിലെ ഒന്നാം നമ്പറുക്കാരായ ബെല്‍ജിയത്തെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. നിക്കോളോ ബരേല, ലൊറന്‍സൊ ഇന്‍സീന്യ എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. റൊമേലു ലുകാകുവിന്റെ വകയായിരുന്നു ലുകാകുവിന്റെ ഏക ഗോള്‍. സെമിയില്‍ സ്‌പെയ്‌നാണ് ഇറ്റലിയുടെ എതിരാളി.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ ഇറ്റലി ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിബോ ക്വോര്‍ട്ടുവായെ കീഴ്‌പ്പെടുത്തി. ലൊറന്‍സൊ ഇന്‍സീനെ ബോക്‌സിലേക്ക് നല്‍കിയ ഫ്രീകിക്ക ലിയണാര്‍ഡോ ബൊനൂച്ചി വലിയിലെത്തിച്ചു. എന്നാല്‍ വീഡിയോ പരിശോധനയില്‍ ഓഫ് സൈഡിലായിരുന്ന ജിയോവാനി ഡി ലൊറന്‍സോയുടെ സ്പര്‍ശമുണ്ടെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിച്ചു. 

22-ം മിനിറ്റില്‍ ബെല്‍ജയത്തിന് ആദ്യ അവസരം. ബോക്‌സിന്റെ എഡ്ജില്‍ നിന്ന് കെവന്‍ ഡി ബ്രൂയ്‌നെ വളച്ചിട്ട് ഒരു ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലുഗി ഡോണരുമ ഒരു മുഴുനീള ഡൈവില്‍ പുറത്തേക്ക് തട്ടിയിട്ടു. 26-ാം മിനിറ്റില്‍ ഗോളെന്നുറച്ച മറ്റൊരു സേവും ഡൊണരുമ നടത്തി. ഇത്തവണ റൊമേലു ലുകാകുവിന്റെ നിലംപറ്റെയുള്ള ഷോട്ടാണ് കൈപ്പിടിയിലൊതുക്കിയത്. 

31-ാം മിനിറ്റില്‍ ബരേല ഇറ്റലിക്ക് ലീഡ് നല്‍കി. സിറൊ ഇമ്മൊബീല്‍ ബെല്‍ജിയന്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് പ്രതിരോധ താരങ്ങള്‍ കാലിലൊതുക്കി. എന്നാല്‍ വെര്‍ട്ടോഗന്റെ ഒരു മിസ് പാസ മാര്‍കോ വൊറാറ്റിയുടെ കാലിലേക്ക്. വെറാറ്റി ബരേല്ലയ്ക്ക്. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ ബരേല്ല ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് ക്വോര്‍ട്ടുവായെ കീഴടക്കി. 

44-ാം മിനിറ്റില്‍ ഇറ്റലി ലീഡൂയര്‍ത്തി. ഇന്‍സീന്യയുടെ തകര്‍പ്പന്‍ ഗോള്‍. മധ്യവരയില്‍ നിന്നും ഒറ്റയ്ക്ക് പന്തുമായി വന്ന ഇന്‍സീന്യ ബോക്‌സിന് പുറത്ത് നിന്ന് വലങ്കാലുകൊണ്ടെ് തൊടുത്തിട്ട് പന്ത് മഴവില്ല് കണക്കെ ബെല്‍ജിയന്‍ വലയില്‍ പതിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ബെല്‍ജിയം ഒരു ഗോള്‍ തിരിച്ചടിച്ചു. ജെറമി ഡോകുവിനെ ബോക്‌സില്‍ ഡി ലൊറന്‍സൊ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ലുകാകുവിന് പിഴച്ചില്ല. സ്‌കോര്‍ 2-1.

രണ്ടാം പകുതിയില്‍ സമനില ഉറപ്പിക്കാനുള്ള ചില അവസരങ്ങള്‍ ബെല്‍ജിയത്തിന് ലഭിച്ചു. 61-ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം ലുകാകു പാഴാക്കി. ഡോകുവിന്റെ ക്രോസില്‍ ലഭിച്ച ടാപ് ഇന്‍ അവസരം എങ്ങനെയാണ് താരം നഷ്ടമാക്കിയതെന്ന് ആരാധകരില്‍ ആശ്ചര്യമുണ്ടാക്കി. ഡോകു ചില നീക്കങ്ങള്‍ നടത്തിയെങ്കില്‍ ഇറ്റാലിയന്‍ പ്രതിരോധം കുലുങ്ങിയില്ല.

സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ 


സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് :-
സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. ഡെന്നിസ് സക്കറിയയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. സെദ്രാന്‍ ഷാകീരിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി ഗോള്‍. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു. 77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസ് പടയ്ക്ക് തിരിച്ചടിയായി. 

ഗോള്‍മഴയുടെ സൂചന നല്‍കി എട്ടാം മിനിറ്റില്‍ തന്നെ സ്‌പെയ്ന്‍ മുന്നിലെത്തി. കോക്കെയുടെ കോര്‍ണറില്‍ ജോര്‍ഡി ആല്‍ബയുടെ വോളി പ്രതിരോധതാരം ഡെന്നിസ് സക്കറിയയുടെ കാലില്‍ തട്ടി വലയിലേക്ക്. 17-ാം മിനിറ്റില്‍ കോക്കെയുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ കോക്കെയുടെ മറ്റൊരു കോര്‍ണറില്‍ അസ്പ്ലിക്വേറ്റയുടെ ഒരു ഫ്രീ ഹെഡ്ഡര്‍ യാന്‍ സോമ്മര്‍ കയ്യിലൊതുക്കിയതോടെ ആദ്യ പകുതിക്ക് വൈകാതെ അവസാനമായി.

രണ്ടാം പകുകിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം കടുപ്പിച്ചു. 64-ാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസ് ഒരുക്കികൊടുത്ത അവസരം സ്റ്റീവന്‍ സുബര്‍ പാഴാക്കി. താരത്തിന്റെ ശക്തിയില്ലാത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിലെ പൊരുത്തമില്ലായ്മ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. അയ്മറിക് ലാപോര്‍ട്ട്, പൗ ടോറസ് എന്നിവരുടെ പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത സെദ്രാന്‍ ഷാകീരി വല കുലുക്കി.

77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസിന് തിരിച്ചടിയായി. എങ്കിലും നിശ്ചിത സമയം വരെ പ്രതിരോധിച്ച് നില്‍ക്കാന്‍ അവര്‍ക്കായി. 84-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനൊയുടെ ഷോട്ട് സോമ്മര്‍ രക്ഷപ്പെടുത്തി. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോല്‍ 92-ാം മിറ്റില്‍ മൊറോനോ ബോകില്‍ നിന്ന് തൊടുത്ത ഷോട്ടും സോമ്മര്‍ രക്ഷപ്പെടുത്തി. പത്തോളം ഷോട്ടുകളാണ് സോമ്മര്‍ രക്ഷപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്വിറ്റ്‌സര്‍ലന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്തിയത് സോമ്മറിന്റെ പ്രകടനമാണ്.

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്‌പെയ്‌നിന് വേണ്ടി കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിഴിച്ചു. താരത്തിന്റെ ചിപ് ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി. സ്വിസിനായി കിക്കെടുത്ത മാരിയോ ഗാവ്രനോവിച്ച് ലക്ഷ്യം തെറ്റിച്ചില്ല. ഡാനി ഓല്‍മോ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. സ്വിസ് താരം ഫാബിയന്‍ ഷാറിന് പിഴക്കുകയും ചെയ്തു. മൂന്നാം കിക്കെടുത്ത ഇരു ടീമിലേയും താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. സ്‌പെയ്‌നിന് റോഡ്രിയും സ്വിസിനായി മാനുവല്‍ അകഞിയുമാണ് കിക്കെടുത്തത്. സ്‌പെയ്‌നിനായി നാലാം കിക്കെടുത്ത ജെറാര്‍ഡ് മൊറേനോ ഗോള്‍വര കടത്തി. എന്നാല്‍ സ്വിസ് താരം റുബന്‍ വര്‍ഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മികേല്‍ ഒയര്‍സബാള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയ്‌നിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-1ന്റെ ജയം.

Previous Post Next Post