കേരളത്തിലെ പ്ലസ് വൺ പരീക്ഷകൾ സുപ്രീകോടതി സ്റ്റേ ചെയ്തു


ന്യൂഡൽഹി: - 
തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎൻ ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.


സെപ്തംബർ 5 മുതൽ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം. സെപ്തംബർ 13 വരെ പരീക്ഷ നിർത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നൽകാമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.


വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി റസൂൽ ഷാൻ ആണ് ഹർജി സമർപ്പിച്ചത്.


കേരളത്തിലെ ടി.പി.ആർ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. ഒക്ടോബറിൽ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാർത്ഥികളാണന്നും വാക്സിനെടുക്കാത്ത കുട്ടികളെ എഴുത്തുപരീക്ഷയ്ക്ക് നിർബന്ധിക്കുന്നത് അന്യായമായ നടപടിയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

സിബിഎസ്ഇ മാതൃകയിൽ മൂല്യനിർണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Previous Post Next Post