ദുബായ് :- ഐപിഎല്‍ ട്വന്റി-20 കിരീടത്തില്‍ മുത്തമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലില്‍ 27 റണ്‍സിന് കീഴടക്കിയാണ് മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.
പത്തു തവണ ഫൈനലില്‍ കളിച്ച സി.എസ്.കെ. 2010, 2011, 2018 സീസണുകളിലാണു മുമ്ബ് ജേതാക്കളായത്. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ഒയിന്‍ മോര്‍ഗാന്‍ സൂപ്പര്‍ കിങ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്ക് ഒന്‍പത് വിക്കറ്റിന് 165 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍മാരായ ശുഭ്‌മന്‍ ഗില്‍ (43 പന്തില്‍ 51), വെങ്കടേഷ് അയ്യര്‍ (32 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 50) എന്നിവര്‍ കൊല്‍ക്കത്തയ്‌ക്കു മികച്ച തുടക്കം നല്‍കിയെങ്കിലും മറ്റുള്ളവര്‍ നിരാശപ്പെടുത്തി.
അയ്യരെയും നിതീഷ് റാണയെയും (0) ഒരേ ഓവറില്‍ പുറത്താക്കി ശാര്‍ദൂല്‍ ഠാക്കൂറാണു വിക്കറ്റ് വീഴ്‌ചയ്‌ക്കു തുടക്കമിട്ടത്. സുനില്‍ നരേന്‍ (രണ്ട്), നായകന്‍ ഒയിന്‍ മോര്‍ഗാന്‍ (നാല്), ദിനേഷ് കാര്‍ത്തിക്ക് (ഒന്‍പത്) എന്നിവര്‍ക്കു പിന്നാലെ ഗില്ലും മടങ്ങിയതോടെ കൊല്‍ക്കത്ത തോല്‍വി ഉറപ്പിച്ചു. രവീന്ദ്ര ജഡേജ എറിഞ്ഞ 15-ാം ഓവറിലെ അടുത്തടുത്ത പന്തുകളിലാണു കാര്‍ത്തിക്കും ഷാക്കിബ് അല്‍ ഹസനും (0) മടങ്ങിയത്. വെടിക്കെട്ടുകാരന്‍ രാഹുല്‍ ത്രിപാഠിക്കും (രണ്ട്) ഫൈനലില്‍ തിളങ്ങാനായില്ല. ഠാക്കൂറിന്റെ പന്തില്‍ മൊയീന്‍ അലി ത്രിപാഠിയെ പിടികൂടി. ഫാഫ് ഡു പ്ലെസിസ് (59 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 86), ഋതുരാജ് ഗെയ്‌ക്വാദ് (27 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 32) എന്നിവര്‍ ചെന്നൈയ്‌ക്കു മികച്ച തുടക്കം നല്‍കി. എട്ടാം ഓവറിലെ ആദ്യ പന്തില്‍ ഋതു പുറത്തായി. എട്ടോവറില്‍ 61 റണ്ണുമായി മുന്നേറിയ ഋതുരാജ്- ഡുപ്ലെസിസ് സഖ്യത്തെ പിരിച്ചത് സുനില്‍ നരേനാണ്. ലോങ് ഓഫിലൂടെ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഋതുവിനെ ശിവം മാവി അനായാസം പിടികൂടി. പകരം വന്ന റോബിന്‍ ഉത്തപ്പയും (15 പന്തില്‍ മൂന്ന് സിക്‌സറുകളടക്കം 31) കൊല്‍ക്കത്തയെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 14-ാം ഓവറില്‍ നരേന്‍ ഉത്തപ്പയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ സ്‌കോര്‍ 124 കടന്നിരുന്നു. മൊയീന്‍ അലിയുടെ (20 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 37) കൂട്ടുപിടിച്ച് ഡു പ്ലെസിസ് അടിച്ചു തകര്‍ത്തു. ശിവം മാവി എറിഞ്ഞ ഇന്നിങ്‌സിലെ അവസാന പന്തിലാണു ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ പുറത്തായത്. ഡു പ്ലെസിസിനെ വെങ്കടേഷ് അയ്യര്‍ പുറത്താക്കി. ഐ.പി.എല്‍. 14-ാം സീസണില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്വാദിന്. 14-ാം സീസണിലെ റണ്‍ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഫൈനലില്‍ 24 റണ്ണെടുത്തതോടെയാണു ഋതു സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സ് നായകനും ഓപ്പണറുമായ ലോകേഷ് രാഹുലായിരുന്നു ഫൈനലിനു മുമ്ബ് വരെ ഓറഞ്ച് ക്യാപ്പിന് അവകാശി. അഞ്ചാം ഓവറില്‍ ശിവം മാവിക്കെതിരേ സിംഗിള്‍ നേടിയതോടെ ഋതുരാജ് മുന്നിലെത്തി. 15 മത്സരങ്ങളില്‍നിന്ന് 603 റണ്ണുമായാണു ഋതുരാജ് ഫൈനലില്‍ കളിക്കാനെത്തിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ച്വറികളും നേടി. ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷിന്റെ റെക്കോഡാണ് ഋതു തിരുത്തിയത്. 2008 ല്‍ പഞ്ചാബ് കിങ്‌സ് ഇലവനു വേണ്ടി 616 റണ്‍ നേടിയാണ് മാര്‍ഷ് ഓറഞ്ച് ക്യാപ് നേടിയത്. അന്നു മാര്‍ഷിന് 25 വര്‍ഷവും 328 ദിവസവുമായിരുന്നു പ്രായം. 24 വയസും 257 ദിവസവും പ്രായമുള്ളപ്പോഴാണ് ഋതു ഈ റെക്കോഡ് സ്വന്തമാക്കിയത്. ട്വന്റി20 ക്രിക്കറ്റില്‍ 300 മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമെന്ന ഖ്യാതി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എം.എസ്. ധോണി സ്വന്തമാക്കി. വിവിധ ട്വന്റി20 ടൂര്‍ണമെന്റുകളില്‍ നിന്നാണു ധോണി ഈ നേട്ടം കുറിച്ചത്.
40 വയസുകാരനായ ധോണി കരിയറിലെ പത്താം ഫൈനലിലാണു കളിച്ചത്. അതില്‍ ഒന്‍പതും സൂപ്പര്‍ കിങ്‌സ് നായകനായിരുന്നു. സൂപ്പര്‍ കിങ്‌സിനെ 214 മത്സരങ്ങളില്‍ നയിച്ചു (23 ചാമ്ബ്യന്‍സ് ലീഗ് ട്വന്റി20 മത്സരങ്ങള്‍ ഉള്‍പ്പെടെ). റൈസിങ് പുനെ സൂപ്പര്‍ ജയന്റസിനെ 14 മത്സരങ്ങളിലും നയിച്ചു. ഇന്ത്യയെ ആറ് ലോകകപ്പുകളില്‍ ഉള്‍പ്പെടെ 72 ട്വന്റി20 മത്സരങ്ങളില്‍ നയിച്ചു. ഇന്ത്യ 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയതു ധോണിയുടെ നായക മികവിലാണ്. അതിനു മുമ്ബ് ഇന്ത്യ ഒരു ട്വന്റി20 മത്സരം മാത്രമാണു കളിച്ചത്.