കണ്ണൂർ:- സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടരും. എരിപുരത്ത് നടന്നു വരുന്നകണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് രണ്ടാമൂഴം നൽകാനുള്ള തീരുമാനമുണ്ടായത്. 2019-ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായതോടെയാണ് എം.വി.ജയരാജൻ കണ്ണൂർ ജില്ലയുടെ തലപ്പത്തേക്ക് എത്തിയത്.
എരിപുരത്ത് ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള പ്രധാന നേതാക്കൾ പങ്കെടുത്തിരുന്നു. 250 സമ്മേളന പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിൽ വച്ച് 50 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളെയും 12 അംഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.ജില്ലാകമ്മിറ്റിയിലേക്ക് പുതുതായി 11 പേരെ തിരഞ്ഞെടുത്തു. നിലവിലെ 14 അംഗങ്ങൾ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവായി. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ആദ്യമായി ഒരു വനിതാ പ്രതിനിധ്യവും ഉണ്ടാവും. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കൂടിയായ എൻ സുകന്യയാണ് ജില്ലാ സെക്രട്ടറിയേറ്റിലെ വനിതാ അംഗം.
മയ്യിൽ ഏരിയയിൽ പ്പെട്ട കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, കെ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
46 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനത്തിൽ വച്ച് തിരഞ്ഞെടുത്തു. ഇതിൽ 9 പേർ വനിതകളാണ്.
സമ്മേളനം ഇന്ന് വൈകുന്നേരം സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി എംവി ജയരാജൻ മുഖ്യപ്രഭാഷണം നടത്തും.