തിരുവനന്തപുരം∙ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി മൂന്നു ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനമിറക്കി. സർവേ നമ്പരുകൾ പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, കാസർകോട് എന്നീ ജില്ലകളിലാണു പഠനം നടത്തുക. കാസർകോട് 142. 9665 ഹെക്ടർ ഭൂമിയും എറണാകുളത്ത് 116. 3173 ഹെക്ടർ ഭൂമിയും തിരുവനന്തപുരത്ത് 130.6452 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുക. 100 ദിവസത്തിനുള്ളിൽ സാമൂഹികാഘാത പഠനം പൂർത്തിയാക്കും.
കാസർകോട് ജില്ലയിൽ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണു പാത കടന്നു പോകുന്നത്. ഇതിൽ 12 വില്ലേജുകളിലായി 27 കിലോമീറ്ററിൽ കല്ലിടൽ പൂർത്തിയായി. ഒരിടത്ത് കല്ലിടൽ പുരോഗമിക്കുന്നു. 939 കല്ലുകളാണ് ഇതുവരെ ഇട്ടത്. സൗത്ത് തൃക്കരിപ്പൂർ, നോർത്ത് തൃക്കരിപ്പൂർ, ഉദിനൂർ, മാണിയാട്ട്, പിലിക്കോട്, നീലേശ്വരം,പെരോളി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, ഹോസ്ദുർഗ്, ബല്ല, അജാനൂർ വില്ലേജുകളിലാണു കല്ലിടൽ പൂർത്തിയായത്. ചിത്താരി വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു.