തൃശ്ശൂർ: - അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി ലളിത ഓർമയായി. വൈകീട്ട് ആറ് മണിയോടെ തൃശ്ശൂർ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ഓർമ വീട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. മകൻ സിദ്ധാർത്ഥ് ഭരതൻ ചിതയ്ക്ക് തീ പകർന്നു.
ആചാരപരമായ ചടങ്ങുകൾക്ക് ശേഷമായിരുന്നു സംസ്കാരം. വൻജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നത്. മണിയൻപിള്ള രാജു, അലൻസിയർ, ടിനി ടോം, ഇടവേള ബാബു, കവിയൂർ പൊന്നമ്മ, സംവിധായകൻ ജയരാജ് തുടങ്ങി സിനിമയിലെ നിരവധി സഹപ്രവർത്തകരും നാടകത്തിലെ സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സൺ ആയിരിക്കേയായിരുന്നു മരണം.
കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽ കല്യാണം ഗോഡ്ഫാദർ, സന്ദേശം തുടങ്ങിയ ചിത്രങ്ങളി അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്കാരവും നേടി.