പാപ്പിനിശ്ശേരി: - ദേശീയപാതയിൽ മാലിന്യം തള്ളുന്നവരെയുൾപ്പെടെ പിടികൂടാൻ പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകൾ വാഹനമിടിച്ച് തകർത്തു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പാതയ്ക്കരികിൽ സ്ഥാപിച്ച അഞ്ചുക്യാമറകളും തകർന്നിട്ടുണ്ട്.
2019 ഒക്ടോബറിലാണ് 3.5 ലക്ഷം ചെലവിട്ട് ക്യാമറകൾ സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അതിസൂക്ഷ്മമായി പിടിച്ചെടുക്കാൻ ശേഷിയുള്ളതുമായിരുന്നു. മാലിന്യം തള്ളാനെത്തിയ നിരവധി വാഹനങ്ങൾ ക്യാമറക്കണ്ണിൽ പതിഞ്ഞതോടെ പിടികൂടിയിരുന്നു. ക്യാമറദൃശ്യങ്ങൾ അതത് സമയം പഞ്ചായത്തിൽ കാണുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടികൂടി പിഴചുമത്തിയതോടെയാണ് ദേശീയപാതയ്ക്കരികിൽ മാലിന്യം തള്ളുന്നതിൽ ശമനമുണ്ടായത്.
ക്യാമറകൾ വാഹനമിടിച്ച് തകർത്ത സംഭവത്തിൽ പഞ്ചായത്തധികൃതർ വളപട്ടണം പോലീസിൽ പരാതി നൽകി. ലഭ്യമായ മറ്റു സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ക്യാമറ തകർത്ത വാഹനം പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.