രാമായണ മാസം എന്നറിയപ്പെടുന്ന പുണ്യ മാസമാണ് കർക്കടകം. നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട് ശുദ്ധമായ മനസ്സും ശരീരവും അർപ്പിച്ച് രാമായണ പാരായണം ചെയ്യുന്ന പുണ്യമാസം. മലയാള വർഷത്തിലെ അവസാന മാസവും കർക്കടകം തന്നെ. പൊൻ ചിങ്ങത്തെ വരവേൽക്കാനായുള്ള കാത്തിരിപ്പ് കൂടിയാണ് ഈ ഒരു മാസക്കാലം.
ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം. അടുത്ത ഒരു വർഷത്തേക്ക് മനസും ശരീരവും ഊർജ്ജസ്വലമായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുള്ള സമയം കൂടിയാണിത്. മനസിന്റെ സമാധാനത്തിനും സ്വയം നവീകരണത്തിനും രാമായണ പാരായണത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. അവതാര പുരുഷന് പോലും വിധിയെ തടുക്കാനാവില്ലെന്നും വെല്ലുവിളി നിറഞ്ഞ ജീവിത സന്ദർഭങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതുമായ വലിയ പാഠമാണ് രാമായണം നൽകുന്നത്. ഇത് മനുഷ്യ ജീവിതവുമായി കൂടുതൽ അടുത്ത് നിൽക്കുന്നതിനാൽ പാരായണം ചെയ്യുന്നവരുടെ മനസ്സിന് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജ്ജം നൽകും.
കർക്കടക മാസം രാമായണ മാസമായി നാം ആചരിക്കുന്നു. രാമായണം എന്നാൽ രാമന്റെ യാത്ര എന്നാണ് അർത്ഥം.വാല്മീകി രചിച്ച രാമായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ്.അതു കൊണ്ടിത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള വരുടെ കഥയിലൂടെ മഹത്തരമായ ധർമ്മ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തിൽ നിന്ന് ലഭിക്കുന്നത്.
മലയാളികൾക്ക് എഴുത്തച്ഛൻറെ അദ്ധ്യാത്മ രാമായണമാണ് പരിചിതം.വാത്മീകിരാമായണത്തിലെ രാമൻ അവതാര പുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ സ്തുതികൾ ഇതിൽ കുറവാണ്.അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമൻറെ കഥയാണ്. രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാന്റെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം.
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടകമാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം.രാമായണം പാരായണം ചെയ്യുന്നത് കോടി ജൻമങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യൻ ചെയ്തു കൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.
കർക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിൽ നിരവധി കാര്യങ്ങളുണ്ട്. സൂര്യൻ ദക്ഷിണായനത്തിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുകയാണ് പ്രധാന ഉദ്ദേശം. ദേവന്മാർ ദക്ഷിണായനത്തിൽ നിദ്ര കൊള്ളുന്നതുകൊണ്ട് ജീവ ജാലങ്ങളിലെ ചൈതന്യം കുറയുന്നു. രാമായണ പാരായണം സകല ദോഷങ്ങൾക്കും പരിഹാരമാണ്.