കണ്ണൂരിൽ നിന്നുള്ള ആദ്യ സ്പീക്കറായി എ.എൻ. ഷംസീർ ഇനി സഭയെ നയിക്കും


തിരുവനന്തപുരം:-
കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എൽഡിഎഫിലെ എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ യുഎഡിഎഫിലെ അൻവർ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീർ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികൾ. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീർ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്ന് ഷംസീറിനെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു.

എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തിൽനിന്ന് തുടർച്ചയായി രണ്ടുതവണ എം.എൽ.എ.യായ എ.എൻ. ഷംസീർ കണ്ണൂരിൽ നിന്നുള്ള ആദ്യ സ്പീക്കറാണ്.

വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണൻ അഞ്ചുതവണ എം.എൽ.എ.യായ തലശ്ശേരി മണ്ഡലം ഷംസീറിന് കൈമാറുകയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എൽ.എ.യായത്. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ഫിലോസഫി ബിരുദവും കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി.പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽനിന്ന് എൽഎൽ.ബി.യും എൽഎൽ.എമ്മും പൂർത്തിയാക്കി. പ്രൊഫഷണൽ കോളേജ് പ്രവേശന കൗൺസിലിങ്ങിനെതിരേ നടന്ന സമരത്തെത്തുടർന്ന് 94 ദിവസം റിമാൻഡിലായി. കോടിയേരി മലബാർ കാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി വർക്കിങ് ചെയർമാനാണ്.

കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂർ സർവകലാശാല ഗസ്റ്റ് അധ്യാപിക). മകൻ: ഇസാൻ.

Previous Post Next Post