കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; അബിഗേലിനും കുടുംബത്തിനും കൗൺസിലിംഗ് നൽകും


കൊല്ലം : കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ നിന്നും രക്ഷപ്പെട്ട ആറ് വയസ്സുകാരി അബി​ഗേൽ സാറക്കും കുടുംബത്തിനും കൗൺസലിം​ഗ് നൽകും. പ്രാഥമികമായി കൗൺസലിം​ഗ് നടത്തിയതായി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കൗൺസലിം​ഗ് തുടരും. അതേ സമയം തട്ടിയെടുക്കപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെ ഈ പിഞ്ചുബാലിക മുക്തയായിട്ടില്ല. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് അബിഗേൽ സാറാ റെജി. 

ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും തട്ടികൊണ്ടുപോകലിന്റെ ആഘാതത്തിൽ നിന്ന് കുഞ്ഞ് ഇനിയും പൂർണമായും മുക്തമായിട്ടില്ല. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ട് പോയേക്കും. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ ചോദിച്ചറിയുക.

അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.

Previous Post Next Post