മയ്യിൽ:- ഉണ്ണിയേട്ടന്റെ പിന്തുടർച്ചകൾ തേടിയുള്ള പുരസ്‌കാരം എട്ടാം പതിപ്പിലെത്തിയിരിക്കുന്നു.നമ്മുടെ കൺമുന്നിലുണ്ടായിട്ടും നാം തിരിച്ചറിയപ്പെടാതെ പോയ (അ)സാധാരണ മനുഷ്യരെയാണ് ഉണ്ണികൃഷ്‌ണൻ പുരസ്‌കാരം തേടുന്നത്. തീർച്ചയായും നടപ്പുശീലങ്ങൾക്ക് തിരുത്തെഴുതുന്ന പുരസ്കാരമാണിത്. പിന്നിട്ട 7 വർഷങ്ങളിലും നാം കണ്ടെടുത്തത് വെള്ളിവെളിച്ചങ്ങൾക്ക് നടുവിൽ ഒരിക്കലും കാണാനിടയില്ലാത്ത പച്ച മനുഷ്യരെയും കൂട്ടായ്മകളെയുമായാണ്. ചുറ്റിലും അപാരമായ വെളിച്ചം നിറയ്ക്കുന്നവരെയാണ്. അത്തരം കുഞ്ഞുമനുഷ്യരും കൂട്ടായ്മകളും പ്രസരിപ്പിക്കുന്ന ചിന്തകളെയാണ് തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ എട്ടാമത് പുരസ്കാരവും പിന്തുടരുക.
പതിനായിരം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം ഈ വർഷം മുതൽ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. വ്യക്തികൾക്കൊപ്പം സ്ഥാപനങ്ങളെയും സംഘടനകളെയും പുരസ്‌കാരത്തിനായി പരിഗണിക്കും. ഉണ്ണിയേട്ടന്റെ ഓർമകൾക്ക് എട്ടുവർഷം തികയാറായിരിക്കുന്നു. കാലത്തിന് മായ്‌ച്ചുകളയാനാവാത്ത ആ ശൂന്യത ഓരോ നിമിഷങ്ങളിലും നമ്മൾ അറിയുന്നുണ്ട്. പൊതുഇടങ്ങളിൽ ആ ഇല്ലായ്മ നമ്മെ വല്ലാതെ സങ്കടപ്പെടുത്തുന്നുമുണ്ട്.
സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഉണ്ണിയേട്ടന്റെ ചികിത്സക്കായി മാറ്റിവെക്കണമെന്ന് ആഗ്രഹിച്ച സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ മികച്ച ഗ്രന്ഥാലയത്തിനുള്ള പുരസ്കാര തുകയും ഉണ്ണിയേട്ടന്റെ ആത്മമിത്രങ്ങളിൽ നിന്ന് സമാഹരിച്ച ചെറിയൊരു നിക്ഷേപവും മലയൻകുനി ദാമോദരേട്ടന് പുരസ്കാരം നൽകാനുള്ള തീരുമാനമറിഞ്ഞ് ഞങ്ങൾക്ക് വേണ്ടപ്പെട്ടൊരാൾ വർഷംതോറും നൽകിപ്പോന്ന തുകയും ചേർത്തുവെച്ചാണ് ഞങ്ങൾ ഈ സ്വപ്നത്തെ മെനഞ്ഞത്!
പ്രഥമ ഉണ്ണികൃഷ്ണൻ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത് പരമ്പരാഗത കർഷകനായ മലയൻകുനി ദാമോദരനെ ആയിരുന്നു. പുലർകാലം മുതൽ രാത്രി വളരും വരെ കൃഷിയിടത്തിൽ ജീ്വിച്ചൊരാൾ.വയലിലെ തിളച്ചുമറിയുന്ന ഉച്ചവെയിലിൽ മാങ്ങാടൻ തോർത്തുചുറ്റി അന്നം വിളയിച്ചൊരാളെ ഞങ്ങൾ കണ്ടെടുക്കുകയായിരുന്നു. രണ്ടാമത് പുരസ്കാരം മുതിർന്ന പൊതുപ്രവർത്തകനായ എ വിക്കായിരുന്നു. നാടിന് വേണ്ടി ആയുസ് സമർപ്പിച്ച എവിക്ക് ലഭിച്ച ആദ്യത്തെയും അവസാനത്തെയും പുരസ്കാരം. സഹകാരിയായും ഗ്രന്ഥശാലാ പ്രവർത്തകനായും കവിയായും നടനായും ജനപ്രതിനിധിയായും പൊതുപ്രവർത്തകനായും അനേകം കർമമേഖലകളിൽ അസാമാന്യമായ ധീരതയോടെ നിലയുറപ്പിച്ചയാൾ. മൂന്നാമത്തെ പുരസ്കാരം മയ്യിലിന്റെ ഫുട്ബോൾ തലമുറകളെ വാർത്തെടുത്ത കൈപ്രത്ത് ചന്ദ്രേട്ടന്.
നാലാമത് പുരസ്കാരം കടൂരിലെ അനേകം തലമുറകളുടെ ജനനത്തിന് കാവലായ വയറ്റാട്ടി മലയൻ പറമ്പിൽ നാണിക്കും അഞ്ചാമത് പുരസ്കാരം മുല്ലക്കൊടിയിലെ ജീവകാരുണ്യപ്രവർത്തകൻ പരിപാടി ദാമുവേട്ടനുമായിരുന്നു.ആറാമത് പുരസ്കാരം വയലിൽ കൂട്ടായ്മ വിതയ്ക്കുകയും കൊയ്യുകയും ചെയ്ത വള്ളിയോട്ടുവയൽ പാടശേഖര സമിതിക്കാണ് സമർപ്പിച്ചത്.മലപ്പട്ടമെന്ന ദുർഘടമായ ഭൂപ്രദേശത്തെ വികസനവുമായി വിളക്കിച്ചേർത്ത കെ ആർ കുഞ്ഞിരാമനായിരുന്നു ഒടുവിലത്തെ പുരസ്കാരം.
ജനജീവിതത്തിന്റെ തീർത്തും വിഭിന്നമായ ഇടങ്ങളിൽ ഏകാത്മകമായ താളത്തിൽ വ്യാപരിച്ചവരായിരുന്നു ഇവരെല്ലാവരും.. ഇതുപോലെ നമുക്കിടയിൽ നാം നിത്യേന കണ്ടുമുട്ടുന്നവരിൽ പലരുണ്ട്. അവരിലാണ് നമ്മുടെ തെരച്ചിൽ അവസാനിക്കേണ്ടത്!
കൃഷി, സാമൂഹ്യ സേവനം, രാഷ്ട്രീയം, കല, ഗ്രന്ഥശാല പ്രവർത്തനം, വിദ്യാഭ്യാസം, സാഹിത്യം, ഫോക് ലോർ, തൊഴിൽ, പാചകം, കായികം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ അനാദിയായ മേഖലകളിൽ സവിശേഷമായി ഇടപെടുന്നവരെയാണ് ഞങ്ങൾ തേടുന്നത്. വ്യക്തിഗത നേട്ടങ്ങളെക്കാൾ ഉണ്ണികൃഷ്ണൻ പുരസ്കാരം കണ്ടെത്താൻ ശ്രമിക്കുന്നത് അപര നന്മയ്ക്കായുള്ള ആത്മാർപ്പണത്തെയാണ്. അത്തരത്തിലൊരാളെ, കൂട്ടായ്മയെ, നിങ്ങൾക്ക് അറിയാമെങ്കിൽ, അതിലൊരാൾ നിങ്ങളാണെങ്കിൽ 9400477955, 9400676183,9847220900എന്ന വാട്സ് നമ്പറിൽ വിശദാംശങ്ങൾ അറിയിക്കുകയോ safdarhashmigrandhalayam@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുകയോ ചെയ്യുക. തപാൽ വിലാസം: സെക്രട്ടറി, സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം, തായംപൊയിൽ, പി ഒ ചെറുപഴശ്ശി, കണ്ണൂർ - 670601.
അവസാന തീയതി 2023 നവംബർ 30.
2023 ഡിസംബർ അവസാനവാരം ചേരുന്ന വിപുലമായ ചടങ്ങിൽ അവാർഡ് സമ്മാനിക്കും..