തൃശൂര്‍ :- അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി സ്ഥിതി ചെയ്യുന്നത്. കാൽനടയായി മാത്രമേ ഇവർക്ക് റോഡിലേക്ക് എത്താൻ കഴിയൂ എന്നതിനാൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ഏഴു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ കമലമ്മ പാട്ടിയെ തണ്ടിൽ ചുമന്ന് എത്തിക്കാൻ ആളുകളില്ല. അവശ നിലയിലായ വയോധികയുടെ മുറിവിൽ ഇതിനിടെ പുഴുവരിക്കുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്ന് വാർഡ് മെമ്പർ നിങ്കലപ്പന്‍ ആവശ്യപ്പെട്ടു.