മയ്യിൽ:-സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേട്ടം കൈവരിച്ച് മയ്യില്‍ ഗ്രാമ പഞ്ചായത്ത്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം മയ്യില്‍ സാറ്റ്കോസ് ഓഡിറ്റോറിയത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ കെ പി രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലിറ്റില്‍ കൈറ്റ്‌സ് സ്‌കൂളിനുള്ള ഉപഹാരം തളിപ്പറമ്പ് മണ്ഡലം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍ നല്‍കി. പഞ്ചായത്തിനുള്ള പ്രശംസാ പത്ര വിതരണം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്ജ് നിര്‍വഹിച്ചു. പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം തളിപ്പറമ്പ് മണ്ഡലം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കോ ഓര്‍ഡിനേറ്റര്‍ പി പി ദിനേശന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.കുടുംബശ്രീക്കുള്ള ഉപഹാരം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത മയ്യില്‍ പഞ്ചായത്ത് കണ്‍വീനര്‍ എന്‍ കെ രാജനും പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ക്കുള്ള ഉപഹാരം കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി സുപ്രിയയും നല്‍കി.
ജില്ലാ പഞ്ചായത്ത് അംഗം എന്‍ വി ശ്രീജിനി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ പി രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, മയ്യില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി പ്രീത, വി വി അനിത, രവി മാണിക്കോത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ബിജു വേളം, സി ഡി എസ് ചെയര്‍പേഴ്സണ്‍ വി പി രതി, പഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മണന്‍, മയ്യില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി വി മോഹനന്‍, മയ്യില്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം കെ അനൂപ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആളുകളേയും ഡിജിറ്റല്‍ സംവിധാനങ്ങളില്‍ പ്രവീണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ മീഡിയ സാക്ഷരത യജ്ഞം 'ഇടം' പദ്ധതിയിലൂടെയാണ് ലക്ഷ്യം നേടിയത്.സംസ്ഥാന സര്‍ക്കാര്‍,സാക്ഷരതാ മിഷന്‍, കൈറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്. മയ്യില്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 262 പഠന കേന്ദ്രങ്ങള്‍ വഴി 7045 പേരാണ് പദ്ധതിയുടെ ഭാഗമായത്. 6 മാസം കൊണ്ടാണ് പഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.പഞ്ചായത്തില്‍ 142 ഓളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകിയിരുന്നു. ഇവര്‍ മുഖാന്തരമാണ് പഠന കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ നല്‍കിയത്.