തിരുവനന്തപുരം :- സംസ്‌ഥാനത്തെ നദികളിൽ മണൽവാരൽ പുനരാരംഭിക്കാനുള്ള ആവശ്യം പരിശോധിക്കാൻ നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്കു സർക്കാർ രൂപം നൽകി. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിൻ്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്തതാണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന.
നിലവിലെ സാഹചര്യത്തിൽ മണൽവാരൽ ആവശ്യമുണ്ടോ എന്നു പരിശോധിക്കാനും സാധ്യമെങ്കിൽ ഭേദഗതി നിർദേശം അടങ്ങുന്ന കരട് ബിൽ തയാറാക്കുന്നതിനുമാണ് ഉപസമിതി. കേരളത്തിലെ നദികളിലെ സാൻ ഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽ നിന്നു മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്.
32 നദികളിലെ ഓഡിറ്റ് പൂർത്തിയായി. 12 നദികളിൽ കൂടി ബാക്കിയുണ്ട്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്. അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണൽവാരൽ എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. കോടതിവിധിയെത്തുടർന്നാണു സംസ്ഥാനത്തു മണൽവാരൽ നിരോധിച്ചത്.
കേന്ദ്രത്തിൻ്റെ പുതിയ നിർദേശപ്രകാരം, ജില്ലാതല സർവേ റിപ്പോർട്ടുകൾ അടിസ്ഥാ നമാക്കി മാത്രമേ നദികളിൽ മണൽവാരലിന് അനുമതി നൽകാനാകൂ. ജില്ലാതല സർവേ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഓരോ നദി ക്കും വെവ്വേറെ പാരിസ്‌ഥിതികാനുമതി തേട ണം. ഇതിന്റെ അടിസ്‌ഥാനത്തിൽ മൈനിങ് പ്ലാൻ തയാറായി കഴിഞ്ഞാൽ തദ്ദേശസ്ഥാപ നങ്ങൾക്ക് തങ്ങളുടെ പരിധിയിലുള്ള കടവു കൾ ലേലം ചെയ്‌തു നൽകാനാകും. സാൻ ഡ് ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്‌ഥാനത്തിൽ തിരുവനന്തപുരത്തെ എൻഐഐഎസ്ടിയാ ണു പഠന റിപ്പോർട്ട് തയാറാക്കേണ്ടത്.