ശ്രീകണ്ഠപുരം :- കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ചൊവ്വാഴ്ച പുലർച്ചയോടെ സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി 10-ന് തിരുവപ്പനയും കെട്ടിയാടും. രാത്രിയോടെ തിരുവപ്പനയുടെ സമാപനച്ചടങ്ങുകൾ തുടങ്ങും.
തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏൽപ്പിക്കും. ശുദ്ധികർമത്തിനു ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽ നിന്ന് പടിയിറങ്ങും. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടക്കും. ഇതിനുശേഷം ചൊവ്വാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മലയിറങ്ങും. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങുമുണ്ടാവും.
ഉത്സവം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ചന്തൻ നടത്തുന്ന കരിയ ടിക്കലോടെ ഈ വർഷത്തെ തിരുവപ്പന മഹോത്സവച്ചടങ്ങുകൾ പൂർത്തിയാകും. കഴിഞ്ഞമാസം 18-ന് ആരംഭിച്ച ഉത്സവത്തിന് ഇതുവരെ പത്ത് ലക്ഷത്തിലധികം ഭക്തർ എത്തിയെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു.