ന്യൂഡൽഹി :- ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിന് സമാനമായ മുന്നൊരുക്കങ്ങളുമായി ചൊവ്വാഴ്ച നടത്തുന്ന ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ അതിർത്തികളിൽ തമ്പടിച്ച് കർഷകർ. സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) കിസാൻ മസ്‌ദൂർ മോർച്ചയും ചേർന്നാണ് സമരം നയിക്കുന്നത്. ഹരിയാണയിലെ അംബാല, കുരുക്ഷേത്ര, കൈത്തൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ ജില്ലകളിൽ നിന്നാണ് ഡൽഹിയിലേക്ക് മാർച്ച് നടത്തുക.
രണ്ടായിരത്തോളം ട്രാക്ടറുകളുമായി ഇരുപതിനായിരത്തോളം കർഷകരാണ് തലസ്ഥാനത്തിൻ്റെ അതിർത്തിയിലെ തിക്രി, സിംഗു, ഗാസിപ്പുർ, ബദർപ്പുർ എന്നിവിടങ്ങളിൽ എത്തിയത്. കുറഞ്ഞ താങ്ങു വിലയ്ക്ക് നിയമപരിരക്ഷ ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് അഞ്ഞൂറോളം പേരുമുണ്ട്.