തൃപ്പൂണിത്തുറ :- പുതിയകാവ് ക്ഷേത്ര വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ നാല് പ്രതികൾ പൊലീസിൽ കീഴടങ്ങി. പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രൻ, രാജേഷ് കെ ആർ, സത്യൻ, രാജീവ് എന്നിവരാണ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാർക്ക് പണം കൈമാറിയവരാണ് ഇവർ.
മനപൂർവ്വമല്ലാത്ത നരഹത്യ, സ്ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്. സംഭവം നടന്ന ഫെബ്രവരി 12 മുതൽ പ്രതികൾ ഒളിവിലായിരുന്നു. വെടിക്കെട്ടിനായി എത്തിച്ച കരിമരുന്ന് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം.
അതേസമയം സ്ഥലത്തെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചതിനെതിരെ പ്രദേശവാസികൾ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹര്‍ജിയിലെ സംസ്ഥാന സർക്കാരടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നഷ്ടം കണക്കാക്കുന്ന വകുപ്പ് ഏതെന്നും ഉദ്യോഗസ്ഥൻ ആരെന്നും സർക്കാർ അറിയിക്കണം. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.