അണ്ടലൂർക്കാവ് ഉത്സവത്തിന് ഇന്ന് സമാപനമാകും


അണ്ടലൂർ :- അണ്ടലൂർക്കാവ് ഉത്സവം ചൊവ്വാഴ്ച സമാപിക്കും. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങുകൾക്കും തെയ്യാട്ടങ്ങൾക്കും ശേഷം ബുധനാഴ്ച രാവിലെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങ് നടക്കും. ചൊവ്വാഴ്ച പുലർച്ചെ മുതൽ തെയ്യാട്ടങ്ങൾ തുടങ്ങും. അതിരാളവും മക്കളും (സീതയും ലവകുശന്മാരും), ഇളങ്കരുവൻ, പൂതാടി, നാഗകണ്ഠൻ, നാഗഭഗവതി, മലക്കാരി, പൊൻമകൻ, പുതുചേകോൻ, വേട്ടക്കൊരുമകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും.

 ഉച്ചയ്ക്ക് 12-ന് ക്ഷേത്രമുറ്റത്ത് ബാലി-സുഗ്രീവയുദ്ധം. വൈകിട്ട് മെയ്യാലുകൂടൽ. തുടർന്ന് പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീ രാമൻ) പൊൻമുടിയണിയും. സഹചാരികളായ അങ്കക്കാരൻ (ലക്ഷ്മണൻ), ബപ്പൂരൻ (ഹനുമാൻ) എന്നിവരും തിരുമുടി അണിയും. രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. ആട്ടങ്ങൾക്കുശേഷം തിരിച്ചെഴുന്നള്ളത്ത് നടക്കും. കരിമരുന്ന് പ്രയോഗവുമുണ്ടാകും. തടവുപൊളിച്ച് പാച്ചിൽ, നിരത്തിപ്പാച്ചിൽ തുടങ്ങിയ ചടങ്ങു കൾക്കുശേഷമാണ് സമാപനച്ചടങ്ങുകൾ.

ഉത്സവത്തിന്റെ ആറാം ദിനമായ തിങ്കളാഴ്ച ക്ഷേത്രത്തിൽ മുഴുവൻ സമയവും വൻതിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് നടന്ന ബാലിസുഗ്രീവ യുദ്ധം കാണാൻ വൻ ജനാവലിയാണ് ക്ഷേത്രമുറ്റത്തെത്തിയത്. ദൈവത്താർ മുടിയണിയുന്നതിന് സാക്ഷികളാകാനും ആയിരങ്ങളെത്തി.

Previous Post Next Post