തിരുവനന്തപുരം :- പുതിയ സ്കൂൾ പാഠ്യപദ്ധതി വരാനിരിക്കുമ്പോഴും വിദ്യാർഥികളെയെല്ലാം പാസാക്കി വിടരുതെന്ന കേന്ദ്രനിർദേശം പാലിക്കാതെ കേരളം. അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ കുട്ടികൾ നേടുന്ന മാർക്കനുസരിച്ചു മാത്രമേ ഉയർന്ന ക്ലാസുകളിലേക്ക് പാസാക്കി വിടാവൂവെന്നാണ് നിർദേശം. ഇതു 19 സംസ്ഥാനങ്ങൾ നടപ്പാക്കിയെങ്കിലും കേരളം തീരുമാനമെടുത്തിട്ടില്ല. നിരന്തരമൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നാണ് സമീപനം.
എട്ടാം ക്ലാസ്വരെ കുട്ടികളെ തോൽപ്പിക്കരുതെന്നായിരുന്നു 2009-ൽ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുമ്പോഴുള്ള നിർദേശം. ഈ വ്യവസ്ഥ 2019-ൽ പാർലമെന്റ് ഭേദഗതി ചെയ്തു. വിദ്യാർഥികളുടെ വിജ്ഞാനശേഷി നോക്കാതെ പാസാക്കി വിടുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. അതനുസരിച്ച്, ഒട്ടേറെ സംസ്ഥാനങ്ങൾ 'ഓൾ പാസ്' നിർത്തലാക്കി. അഞ്ചിലും എട്ടിലും അർധവാർഷിക പരീക്ഷയിൽ 25 ശതമാനവും വാർഷികപ്പരീക്ഷയിൽ 33 ശതമാനവും മാർക്കില്ലെങ്കിൽ കുട്ടികളെ പാസാക്കില്ല. മാർക്കില്ലാത്തവർക്ക് ഒരവസരംകൂടി നൽകാൻ പ്രത്യേക പരീക്ഷ നടത്തും.