തിരുവനന്തപുരം :- പുതിയ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന്റെ ആദ്യ കടമെടുപ്പ് ഏപ്രിൽ 28 ന്. കേന്ദ്രം അനുവദിച്ച 3,000 കോടി രൂപയിൽ നിന്ന് 2,000 കോടിയാണ് എടുക്കുക. 5,000 കോടി വായ്പയ്ക്ക് അനുമതി തേടിയെങ്കിലും 3,000 കോടി മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം മാറ്റിവച്ച ബില്ലുകൾ പാസാക്കാനാണ് പണം പ്രധാനമായി ഉപയോഗിക്കുക.
അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും വിതരണം ചെയ്യേണ്ടതിനാൽ അനുവദിച്ച തുക പൂർണമായി എടുക്കാനും ആലോചനയുണ്ട്. കേരളത്തിന് ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ എത്ര രൂപ ഡിസംബർ വരെയുള്ള 9 മാസത്തിനുള്ളിൽ എടുക്കാം എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ അന്തിമാനുമതി കിട്ടാനുണ്ട്.