മലപ്പുറം :- മലപ്പുറം മേലാറ്റൂരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വസ്ത്രം ഓർഡർ നൽകിയ യുവതിയെ പറ്റിച്ച് പണം തട്ടിയെടുത്തതായി പരാതി. മേലാറ്റൂർ ചോലക്കുളം സ്വദേശിനിയാണ് കഴിഞ്ഞദിവസം മേലാറ്റൂർ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ ഫേസ്ബുക്ക് പേജിൽ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ വെബ്സൈറ്റിൽ കയറി ഇവർ ഒരു വസ്ത്രം ഓർഡർ ചെയ്തു. 1900 രൂപ പണമടച്ചാണ് ഇഷ്ടപ്പെട്ട വസ്ത്രം ഓർഡർ ചെയ്തത്. എന്നാൽ ആ പണമടക്കം 32,246 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
ഫേസ്ബുക്കിൽ കണ്ട ലിങ്കി വഴ് വസ്ത്രം ഓർഡർ ചെയ്തെങ്കിലും ദിവസങ്ങളായിട്ടും ഡ്രസ് എത്തിയില്ല. ഇതോടെ ഡെലിവറി ഡേറ്റ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം യുവതി വെബ്സൈറ്റിൽ കണ്ട കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചെങ്കിലും ഓർഡർ ചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു. എന്നാൽ യുവതി അടച്ച 1900 രൂപ തിരികെ നൽകാമെന്ന് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് യുവതിയെ വിശ്വസിപ്പിച്ചു.
പിന്നീട് ഇവർ അയച്ചുനൽകിയ ലിങ്കിൽ കയറിയ യുവതി ഓൺലൈൻ കമ്പനി പറഞ്ഞതു പ്രകാരം പേര്, അഡ്രസ്, ഒ.ടി.പി എന്നിവ അയച്ചുകൊടുത്തതോടെയാണ് തട്ടിപ്പ് നടന്നത്. ഒടിപി നൽകിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണകളിലായി 30,346 രൂപയടക്കം 32,246 രൂപ നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് യുവതി താൻ പറ്റിക്കപ്പെട്ടന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും മേലാറ്റൂർ പൊലീസ് പറഞ്ഞു.