കണ്ണൂർ :- കക്കാട് വാഹന ഷോറൂം സർവ്വീസ് സെൻറിന് പിഴ ചുമത്തി. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ആണ് കക്കാട് പുഴയുടെ സമീപം പ്രവർത്തിക്കുന്ന ടിവിഎസ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പിഴ ചുമത്തിയത്. റെനോ കാർ കമ്പനിയുടെ സെയിൽസ് ആൻഡ് സർവീസ് സെൻ്റർ ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജൈവഅജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ സ്ഥാപനത്തിൽ ഏർപ്പെടുത്തിയിരുന്നില്ല.
കടലാസ്, ടയറുകൾ, എൻജിൻ കൂളൻ്റ് ക്യാനുകൾ, ഫ്ളക്സ് ബോർഡുകൾ, ഡിസ്പോസിബിൾ ഗ്ളാസുകൾ, പ്ലാസ്റ്റിക് കുപ്പികൾ തെർമോകോൾ, ഫിൽട്ടറുകൾ, ഓയിൽ കാനുകൾ ഭക്ഷണപാർസൽ അവശിഷ്ടങ്ങൾ തുടങ്ങിയവ പരിസരത്ത് പലയിടങ്ങളിലായി കൂട്ടിയിട്ടതായി സ്ക്വാഡ് കണ്ടെത്തി. കൂടാതെ സ്ഥാപനത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് പരിസരം മലിനപ്പെടുത്തുന്ന രീതിയിലായിരുന്നു. അലക്ഷ്യമായി കൂട്ടിയിട്ട ചില ടയറുകളുടെ ഉൾ ഭാഗത്ത് വെള്ളം നിറഞ്ഞ് കൊതുകിൻ്റെ ലാർവകൾ വളരുന്ന സാഹചര്യമായിരുന്നു കണ്ടത്. പരിസരം നിശ്ചിത സമയത്തിനകം വൃത്തിയാക്കാൻ സ്ക്വാഡ് നിർദ്ദേശിച്ചു. കേരള മുൻസിപ്പൽ ആക്ട് അനുസരിച്ച് 25000 രൂപ പിഴ ചുമത്താൻ കണ്ണൂർ കോർപ്പറേഷന് ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, ഷരീകുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജയമോഹൻ ടി.വി എന്നിവർ പങ്കെടുത്തു.