തിരുവനന്തപുരം :- സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനി വ്യാപകമാകുന്നു. മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നിൽക്കാനുള്ള സാധ്യതയുള്ളതിനാൽ മലിനജല സമ്പർക്കമുണ്ടാകുന്ന ആർക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
ലക്ഷണങ്ങളും പ്രതിരോധവും
ലെപ്ടോസ്പൈറ (Leptospira) ജീനസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta) മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) എലിപ്പനി. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്.
എലിപ്പനി രോഗത്തിന് കാരണമായ വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും രോഗപ്പകർച്ചയുണ്ടാക്കുന്നു. പ്രധാനമായും രോഗപ്പകർച്ചയുണ്ടാക്കുന്നത് കരണ്ടുതിന്നുന്ന ജീവികളാണ്. മൃഗമൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. മൃഗമൂത്രം കലർന്ന വെള്ളത്തിലൂടെയോ അസുഖം പകരുന്നതാണ്.
കൈകാലുകളിൽ മുറിവുള്ളപ്പോൾ മലിനജല സമ്പർക്കമുണ്ടാകാതെ നോക്കണം. മലിനമായ മണ്ണിലും കളിസ്ഥലങ്ങളിലും റോഡിലും കെട്ടികിടക്കുന്ന വെള്ളത്തിൽ കളിക്കുന്ന കുട്ടികളിലും രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
എലിപ്പനിയുടെ ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി
ശക്തമായ തലവേദന
പേശീവേദന.
കണ്ണിനു ചുവപ്പുനിറം. കണ്ണിന്റെ കൃഷ്ണമണിക്ക് ഇരുവശവും വെളുത്ത ഭാഗത്ത് ചുവപ്പുനിറം ഉണ്ടാകുന്നു. ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.