കാഠ്മണ്ഡു :- നേപ്പാളിലെ വിമാനാപകടത്തിൽ രക്ഷപ്പെട്ടത് പൈലറ്റ് മാത്രമെന്ന് റിപ്പോർട്ട്. ക്രൂവും യാത്രക്കാരുമടക്കം 18 പേർ അപകടത്തിൽ മരണപ്പെട്ടു. 18 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രണ്ട് ജീവനക്കാരും ശൗര്യ എയർലൈൻസിലെ 17 ജീവനക്കാരും അടങ്ങുന്ന വിമാനം ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് പൊഖാറയിലേക്ക് പോകുകയായിരുന്നു. ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നുവെന്ന് നേപ്പാളി പൊലീസ് വക്താവ് ഡാൻ ബഹാദൂർ കർക്കി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
രക്ഷപ്പെട്ട പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 50 യാത്രക്കാർക്ക് ഇരിക്കാവുന്ന CRJ200 വിമാനം ടേക്ക് ഓഫിൽ ഉയരത്തിൽ എത്താതെ റൺവേയിൽ നിന്ന് തെന്നി വീണു തീപിടിക്കുകയായിരുന്നു. ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം വലിയ തീപിടിത്തവും പുകപടലങ്ങളും ഉയരുന്നതായി സ്ഥലത്തു നിന്നുള്ള വീഡിയോയിൽ കാണാം. അഗ്നിശമന സേനാംഗങ്ങളും നേപ്പാൾ സൈന്യവും സ്ഥലത്തെത്തി.
തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പീഠഭൂമിയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ടേബിൾടോപ്പ് വിമാനത്താവളമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നാണിത്. 2023ൽ യതി എയർലൈൻസിൻ്റെ വിമാനം പൊഖാറയിൽ തകർന്നുവീണ് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരും കൊല്ലപ്പെട്ടിരുന്നു. 1992-ൽ കാഠ്മണ്ഡു വിമാനത്താവളത്തിലേക്ക് എത്തുമ്പോൾ പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ് വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 167 പേരും മരിച്ചിരുന്നു.