പറശ്ശിനിക്കടവ് :- ആചാരാനുഷ്ഠാനങ്ങളോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ നിറപുത്തരി ആഘോഷിച്ചു. ചൊവ്വാഴ്ച രാവിലെ നിറകതിർ കുലകളുമായി പാരമ്പര്യ അവകാശി മുതുകുടയിലെ നിരിച്ചൽ ഗോവിന്ദൻ കതിർകുലകൾ ക്ഷേത്രസന്നിധിയിലെത്തിച്ചു. തുടർന്ന് ക്ഷേത്രം മടയൻ ശുദ്ധികർമങ്ങൾക്കുശേഷം കതിർക്കുലകൾ ഏറ്റുവാങ്ങി. മടപ്പുരയിലെ മുതിർന്ന അവകാശിയായ സ്ത്രീയുടെ നേതൃത്വത്തിൽ കുലകൾ അരിയെറിഞ്ഞ് ഏറ്റുവാങ്ങി ശ്രീകോവിലിന് മുന്നിലെത്തിച്ച് ക്ഷേത്രനടയിൽ പയംകുറ്റിവെച്ചു. അതിനുശേഷം മടപ്പുര മടയൻ പി.എം സതീശൻ്റെ നേതൃത്വത്തിൽ കതിർക്കുലകൾ ശ്രീകോവിലിൽ കയറ്റി ചടങ്ങുകൾ പൂർത്തിയാക്കി.
മടപ്പുര കുടുംബാംഗങ്ങൾക്കും മടപ്പുരയിൽ എത്തിചേർന്ന ഭക്തജനങ്ങൾക്കും തുടർന്ന് കതിർകുലകൾ നൽകി. കർക്കടകത്തിൽ മടപ്പുരയിലെ പ്രധാന ചടങ്ങായി ഓഗസ്റ്റ് എട്ടിന് രാത്രി സുബ്രഹ്മണ്യ പൂജയുണ്ടായിരിക്കും. ഒൻപതിന് രാവിലെ ഗണപതിഹോമവും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ തിരുവപ്പനയും സന്ധ്യക്ക് വെള്ളാട്ടവുമുണ്ടായിരിക്കും. പ്രസാദവിതരണവും അന്നദാനവും എല്ലാ ദിവസവും സാധാരണനിലയിൽ ഉണ്ടാകുമെന്നും മടപ്പുര ഭാരവാഹികൾ അറിയിച്ചു.