കൊച്ചി :- കെഎസ്ആർടിസിയിൽ നിന്നു വിരമിച്ചവർക്ക് ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും പെൻഷൻ ഓണത്തിനു മുൻപു നൽകണമെന്നു ഹൈക്കോടതി നിർദേശം നൽകി. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർ ഇനിയും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി റിട്ട. ജീവനക്കാരൻ എം.സുരേഷ് ജീവനൊടുക്കിയതു പെൻഷൻ മുടങ്ങിയതു മൂലമാണോ എന്നു പരിശോധിച്ചിരുന്നോ എന്നും സർക്കാരിനോടു കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വേദനയുണ്ട്. ഒരു പൗരൻ ജീവനൊടുക്കുമ്പോൾ എന്തുകൊണ്ടു സർക്കാരിനു വേദന തോന്നുന്നില്ലെന്നും കോടതി ആരാഞ്ഞു.
പെൻഷൻകാർ അവിവേകമായതും അനാവശ്യവുമായ കടുത്ത പ്രവൃത്തികൾ ചെയ്യരുതെന്നു കോടതി നിർദേശിച്ചു. കോടതിയുടെ നിർദേശങ്ങളും ഉത്തരവുകളും കൃത്യസമയത്തു ജനങ്ങളിൽ എത്താത്തതു ദൗർഭാഗ്യകരമാണ്. ഇതാകാം തിരുവനന്തപുരത്തുണ്ടായ സംഭവത്തിനു കാരണം. തുടർന്നു ഹർജി 4 ന് പരിഗണിക്കാൻ മാറ്റി. സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. ജൂലൈയിലെ പെൻഷൻ നൽകി. ഓഗസ്റ്റിലേത് ഒരാഴ്ചയ്ക്കുള്ളിൽ നൽകും.