മെൽബൺ :- ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ് (36) തിരഞ്ഞെടുക്കപ്പെട്ടു. കായികം, യുവജനക്ഷേമം, മു തിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ യും ക്ഷേമം, കല, സാംസ്കാരികം, സാംസ്‌കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിൽ ജിൻസണു ലഭിക്കുന്നത്. ടെറിട്ടറി പാർലമെന്റിലേക്കു കഴിഞ്ഞ മാസം 24 ന് നടന്ന തിരഞ്ഞെടുപ്പിൽ സാൻഡേഴ്സൻമണ്ഡലത്തിൽ നിന്നു കൺട്രി ലിബറൽ പാർട്ടി (സിഎൽപി) സ്‌ഥാനാർഥിയായാണ് ജിൻസൺ തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്ട്രേലിയയിൽ ആദ്യമായാണ് മലയാളി മന്ത്രി സ്ഥാനത്ത് എത്തുന്നത്.
നഴ്‌സായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയ ജിൻസൺ ഇപ്പോൾ നോർത്തേൺ ടെറിട്ടറി സർക്കാരിൻ്റെ ടോപ് എൻഡ് മെന്റൽ ഹെൽത്തിന്റെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും ജോലി ചെയ്യുന്നുണ്ട്.
പാലാ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആൻ്റണിയുടെയും ഡെയ്‌സി ചാൾസിന്റെയും മകനാണ്. ആന്റോ ആന്റണി എംപിയുടെ അനുജനാണ് ജിൻസന്റെ പിതാവ് ചാൾസ്. നോർത്തേൺ ടെറിട്ടറി മെന്റൽ ഹെൽത്ത് ഡിപ്പാർട്മെന്റിൽ കൺസൽറ്റൻ്റായ അനുപ്രിയ ജിൻസണാണു ഭാര്യ. മക്കൾ : എയ്‌മി, അന.