പാപ്പിനിശ്ശേരി :- ദേശീയപാത പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണംപാലം വരെ റോഡ് തകർന്നു കിടക്കുന്നു. റോഡ് നിറയെ കുഴികളായി അപകടങ്ങൾ പതിവാകുന്നു. റോഡിന്റെ മേൽപാളി പൂർണമായും തകർന്ന നിലയിലാണുള്ളത്. ദേശീയപാത നിർമാണ കരാർ കമ്പനി കഴിഞ്ഞ ആഴ്ച വളപട്ടണം ഭാഗത്തെ കുഴികൾ താൽ ക്കാലികമായി അടച്ചിരുന്നു. എന്നാൽ ചുങ്കത്തിന് സമീപം തകർന്ന റോഡിനെ പരിഗണിച്ചില്ല. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്നു വെട്ടിക്കുമ്പോൾ നിയന്ത്രണംവിട്ട് അപകടത്തിനിടയാക്കുന്നതായി പരാതി ഉയർന്നു.
ദേശീയപാത നിർമാണ കരാർ കമ്പനിയാണ് നിലവിലെ ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തേണ്ടത്. തകർന്നു കിടക്കുന്ന ചുങ്കം ജംക്ഷൻ വഴിയാണ് ദേശീയപാത നിർമാണ ആവശ്യത്തിനുള്ള ഭാരവാഹനങ്ങളടക്കം കടന്നുപോകുന്നത്. അറ്റകുറ്റപ്പണി നടത്തുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. റോഡിലെ തകർച്ച ഗതാഗതക്കുരുക്കിനും കാരണമാകുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.