കണ്ണൂർ :- സ്‌കൂളിന്റെ വിജയശതമാനം ഉയർത്താനായി ഭിന്നശേഷിക്കാരല്ലാത്ത വിദ്യാർഥികളെ ഭിന്നശേഷിക്കാരായി രേഖപ്പെടുത്തിയ ശേഷം സഹായിയെ നിയോഗിച്ച് പരീക്ഷ എഴുതിപ്പിക്കുന്ന സമ്പ്രദായം ആവർത്തിക്കാതിരിക്കാൻ എല്ലാ വിദ്യാലയ മേധാവികൾക്കും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഭിന്നശേഷിക്കാരനല്ലാത്ത വിദ്യാർഥിയെ ഭിന്നശേഷി ക്കാരനാക്കാൻ ശ്രമിച്ച മമ്പറം ജിഎച്ച്എസ്എസ് പ്രധാനാധ്യാപികയ്ക്കു മെമ്മോ നൽകി രേഖാമൂലം വിശദീകരണം വാങ്ങണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നിർദേശിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് തലശ്ശേരി വിദ്യാഭ്യാസ ഓഫിസർക്ക് കമ്മിഷൻ നിർദേശം നൽകി.
മമ്പറം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പൂർണ ആരോഗ്യവാനായ തൻ്റെ മകന് സ്കൂളിലെ പ്രധാനാധ്യാപിക യുണീക് ഡിസബിലിറ്റി ഐഡി കാർഡ് നൽകിയെന്നും എസ്എസ്‌എൽസി പരീക്ഷയിൽ 100% വിജയം ഉറപ്പാക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും പരാതിയിൽ പറയുന്നു. കുട്ടിക്ക് പരീക്ഷാ സഹായിയെ നിയോഗിച്ച നടപടി അമ്മയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ റദ്ദാക്കിയതായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസർ കമ്മിഷനെ അറിയിച്ചു. വരും വർഷങ്ങളിൽ എസ്എസ്‌എൽസി പരീക്ഷ എഴുതുന്ന കുട്ടികളെ മെഡിക്കൽ ക്യാംപിൽ പങ്കെടുപ്പിക്കുമ്പോൾ ബോധവൽക്കരണം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് പരീക്ഷ എഴുതാൻ സഹായിയെ ആവശ്യമാണെങ്കിൽ രക്ഷിതാക്കളുടെയും കുട്ടിയുടെയും സമ്മത പത്രം വാങ്ങാൻ പ്രധാനാധ്യാപികയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.