തളിപ്പറമ്പ്:- തളിപ്പറമ്പ് കാക്കാത്തോടിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. കാക്കാത്തോട് കാർ വാഷ് സ്ഥാപനത്തിലെ നാല് തൊഴിലാളികൾ താമസിക്കുന്ന മൊയ്‌തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ രണ്ടാംനില യിലെമുറിയിലായിരുന്നു ഇന്ന് ഉച്ചക്ക് 1.40 ഓടെ അപകടം ഉണ്ടായത്.
പാചകവാതക സിലിണ്ടർ മാറ്റിയിടുന്നതിനിടയിൽ വാതകം ചോരുകയായിരുന്നു. അൽപ്പസമയത്തിനുള്ളിൽ തീ ഉയരുകയും ചെയ്‌തു. തീയണക്കാൻ താമസക്കാർ ശ്രമിച്ചെങ്കിലും ആളിപ്പടർന്നതോടെ പുറത്തേക്ക് ഓടിപോയതിനാൽ രക്ഷപ്പെട്ടു.
ഓടുന്നതിനിടയിൽ പശ്ചിമബംഗാൾ സ്വദേശി തഹീദുലിന് (20) കാലിന് പരിക്കേറ്റു. വൻ ശബ്ദത്തോടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ ഒ.പി ജയരാജൻ, കെ. രാജീവൻ, സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ എം.വി അബ്‌ദുള്ള തുടങ്ങിയവർ ചേർന്ന് വെള്ളം ചീറ്റി തീയണച്ചു. അപ്പോഴേക്കും തി ആളിപ്പടർന്ന് മുറിയിലെ കിടക്ക ഉൾപ്പെടെ സകല സാധനവും കത്തിനശിച്ചിരുന്നു.