കൊച്ചി :- മണ്ഡല, മകരവിളക്കു സീസണിൽ ശബരിമലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നു ഹൈക്കോടതി. ശബരിമല സ്പെഷൽ കമ്മിഷണർ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവർത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, കരിമല, എരുമേലി എന്നിവിടങ്ങളിൽ ഹൃദ്രോഗ വിദഗ്‌ധർ ഉൾപ്പെടെ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ഉറപ്പാക്കണം. ശബരിമലയിൽ അയ്യപ്പസേവാസംഘം ദേവസ്വത്തിനു കൈമാറുന്ന കെട്ടിടത്തിൽ ഭക്‌തർക്കു പ്രഥമ പരിഗണന നൽകണം. ദേവസ്വത്തിൻ്റെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.