ഷവർമ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പാക്കറ്റുകളിൽ രേഖപ്പെടുത്തണം, നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി


കൊച്ചി :- ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തര വിട്ടു. കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പാക്കണം എന്ന് നിർദേശിച്ചത്.

മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത് കണക്കിലെടുത്ത് കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജി നൽകിയതിനെ അഭിനന്ദിക്കുകയും ചെയ്തു.

ഷവർമ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഏപ്രിൽ മുതൽ ഒക്ടോബർവരെ നടത്തിയ പരിശോധനയിൽ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത്, കേസ് പരിഗണിക്കുന്ന കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണം എന്നും കോടതി നിർദേശിച്ചു. 2022 മേയ് ഒന്നിനാണ് ഷവർമ കഴിച്ചതിനെത്തുടർന്ന് കുട്ടി മരിച്ചത്.

Previous Post Next Post