കണ്ണൂർ :- പച്ചക്കറി വാങ്ങണോ വേണ്ടയോ എന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ട സ്ഥിതിയാണ്. റോക്കറ്റ് കണക്കെ മുകളിലേ ക്കാണു ദിവസേന പച്ചക്കറി വിലയുടെ പോക്ക്. 200 രൂപയ്ക്ക് ഒരു സഞ്ചി നിറയെ കിട്ടിയിരുന്ന പച്ചക്കറി വാങ്ങാൻ ഇപ്പോൾ ഇരട്ടിയോളം നൽകണം. എല്ലാ ഇനങ്ങൾക്കും വില കുത്തനെ കുടി, മണ്ഡലകാലം ആരംഭിച്ചതോടെ പതിയെ കൂടാൻ തുടങ്ങിയ പച്ചക്കറി വില, തമിഴ്നാട്ടിൽ വെള്ളപ്പൊക്കം എത്തിയതോടെ പിന്നെയും ഉയർന്നു. പച്ചക്കറി ഏറെയും എത്തുന്ന, തമിഴ്നാട്ടിൽ മഴയെ തുടർന്നുണ്ടായ കൃഷിനാശം തിരിച്ചടിയായത് ജില്ലയ്ക്കാണ്. വിളനാശം വില കൂടാൻ കാരണമായി. പച്ചക്കറി ലഭ്യതയിലും കുറവുണ്ടായി.
മൈസൂരുവിൽ നിന്നുള്ള പച്ചക്കറി വരവിലുമുണ്ട് കുറവ്. ഇതോടെയാണ് ജില്ലയിൽ പച്ചക്കറി വില ഇത്രയും ഉയർന്നത്. പിടിവിട്ട വിലയാ യതോടെ അടുക്കള ബജറ്റ് പാടേ താളം തെറ്റുകയാണ്. ഒരാഴ്ചയ്ക്കിടെ മിക്കയിനത്തിനും 10 മുതൽ 20 രൂപ വരെ വില കൂടി. മുരിങ്ങക്കായക്കാണ് വൻതോതിൽ വില കൂടിയത്. കണ്ണൂർ നഗരത്തിൽ ഇന്നലെ മുരിങ്ങ ക്കായ വിൽപന നടത്തിയത് കിലോ 380 രൂപയ്ക്കാണ്. കാമ്പ് കുറഞ്ഞ മുരിങ്ങാക്കായ കിലോ 200 രൂപയ്ക്കും വിറ്റു. തേങ്ങ വില ദിവസേന ഉയരുകയാണ്. കിലോയ്ക്ക് 64 രൂപയ്ക്കാണ് ഇന്നലെ കണ്ണൂരിൽ വിൽപന നടത്തിയത്. നേന്ത്രപ്പഴത്തിന്റെ വിലയും ഉയരുകയാണ്. നേന്ത്രപ്പഴം വില കിലോയ്ക്ക് 72 രൂപയിലെത്തി. വെള്ളരി, ഇളവൻ, മത്തൻ എന്നിവയ്ക്ക് മാത്രമാണ് അൽപമെങ്കിലും ആശ്വാസ വില. 24 രൂപയാണ് ഇന്നലത്തെ വില
പച്ചക്കറികളുടെ കിലോയ്ക്കുള്ള മുൻവിലയും ഇപ്പോഴത്തെ വിലയും
സവാള : 60-75
തക്കാളി : 25-45
ഉരുളക്കിഴങ്ങ് : 40-46
കാബേജ് : 40-48
കാരറ്റ് : 75-88
ബീൻസ് : 55-65
പയർ : 60-64
ചേന : 55-65
മുളക് : 50-60
കക്കിരി : 30-34
കോവയ്ക്ക : 6-70
വെണ്ട : 55-60
ബീറ്റ്റൂട്ട് : 80-90