ശ്രീഹരിക്കോട്ട :- യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്‌റ്റേഷനിൽ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെ മാറ്റിവച്ചിരുന്നു. സൗരപര്യവേഷണത്തിനായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആർഒ വിക്ഷേപിച്ചത്.
കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. ഇന്നലെ ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറിൽ പ്രശ്‌നം കണ്ടെത്തിയത്. ഐഎസ്ആർഒയുടെ കൊമേഴ്സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എൻഎസ്ഐഎൽ) യൂറോപ്യൻ സ്പേസ് ഏജൻസിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3ലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.