ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങളിൽ രണ്ടാം സ്ഥാനത്ത് സ്മാർട്ട്‌ഫോണുകൾ


മുംബൈ :- ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ രണ്ടാം സ്ഥാനത്തേക്കു കയറി സ്മാർട്ട്ഫോണുകൾ. ഐഫോണുകളുടെയും സാംസങ്ങിൻ്റെയും കരുത്തിൽ കഴിഞ്ഞവർഷത്തെ നാലാം സ്ഥാനത്തുനിന്നാണ് ഈ മുന്നേറ്റം. അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിൽ ലോക വ്യാപാര സംഘടന നൽകുന്ന കോഡിന്റെ അടിസ്ഥാനത്തിലുള്ള ഇനങ്ങളിൽ ഓട്ടോമോട്ടീവ് ഡീസൽ ഇന്ധനത്തിന്റെ തൊട്ടുതാഴെയാണ് സ്മാർട്ട്ഫോൺ കയറ്റുമതി ഇപ്പോഴുള്ളത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തു നിന്നുള്ള സ്മാർട്ട് ഫോൺ കയറ്റുമതി ഏപ്രിൽ -നവംബർ കാലയളവിൽ 1,310 കോടി ഡോളറിലെത്തി. 

കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലത്ത് 890 കോടി ഡോളറിന്റെ കയറ്റുമതിയായിരുന്നു നടന്നത്. 46 ശതമാനമാണ് വളർച്ച. ആദ്യ സ്ഥാനത്തുള്ള ഓട്ടോ മോട്ടീവ് ഡീസൽ കയറ്റുമതി ഇക്കാലത്ത് 1,350 കോടി ഡോളറിൻ്റേതാണ്. അതായത് ഇവ തമ്മിലുള്ള അന്തരം വെറും 40 കോടി ഡോളറിന്റെ മാത്രമാണ്. ഐഫോണിന്റെ ഇന്ത്യയിലെ ഉത്പാദനമാണ് സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഇന്ത്യയുടെ മുന്നേറ്റത്തിനു പിന്നിൽ. രാജ്യത്തുനിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ മുന്നിൽ രണ്ടുഭാഗവും ആപ്പിൾ ഐഫോൺ ആണ്. 

കഴിഞ്ഞവർഷം ഓട്ടോമോട്ടീവ് ഡീസൽ ഇന്ധന കയറ്റുമതി 1,890 കോടി ഡോളറിൻ്റേതായിരുന്നു. ഇത്തവണയിതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വിമാന ഇന്ധനമാണ് മൂന്നാമത്. 1,090 കോടി ഡോളറിൽ നിന്ന് 1,110 കോടി ഡോളറായി കൂടി. നാലാമത് വജ്രത്തിൻ്റെ കയറ്റുമതി കഴിഞ്ഞവർഷത്തെ 1,104 കോടി ഡോളറിൽ നിന്ന് 890 കോടി ഡോളറായി ചുരുങ്ങി. പെട്രോളാണ് (ഗാസൊലീൻ) അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ 900 കോടി ഡോളറിൽനിന്ന് 730 കോടി ഡോളറായി ഇതു ചുരുങ്ങി.

2019 മുതലാണ് രാജ്യത്ത് സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വർധന പ്രകടമായി തുടങ്ങിയത്. 2019- 20 കാലത്ത് 290 കോടി ഡോള റിൻ്റെ സ്മാർട്ട്ഫോണുകൾ കയറ്റി അയച്ചു. അന്ന് കയറ്റുമതി ഉത്പന്നങ്ങളിൽ 14-ാം സ്ഥാനത്തായിരുന്നു സ്മാർട്ട്ഫോൺ. തൊട്ടടുത്തവർഷങ്ങളിൽ ഒമ്പതാം സ്ഥാനത്തായിരുന്നു. 2023- 24-ൽ 1,560 കോടി ഡോളറിൻ്റെ കയറ്റുമതിയുമായി നാലാം സ്ഥാന ത്തേക്കുയർന്നു. ഏപ്രിൽ - ഡിസംബർ കാലത്തെ റാങ്കിങ് കണക്കുകൾ പുറത്തുവന്നിട്ടില്ല. അതേസമയം, സ്മാർട്ട്ഫോൺ കയറ്റുമതി ഇതിനകം 1,585 കോടി ഡോളറുമായി കഴിഞ്ഞവർഷത്തെ മൊത്തം കയറ്റുമതിക്ക് അടുത്തെത്തിയിട്ടുണ്ട്.

Previous Post Next Post