കോട്ടയം :- ഭിക്ഷാടനവും ഡിജിറ്റലായി. ചില്ലറയില്ലെന്നത് ഭിക്ഷ നൽകുന്നതിന് തടസ്സമാകില്ല. യാത്രക്കാർക്കുമുന്നിൽ യാചകർ നീട്ടുന്നത് മൊബൈൽ ഫോണും ഗൂഗിൾ പേയും ക്യു.ആർ കോഡും. പാട്ടുപാടിയും കാർഡുകൾ വിതരണം ചെയ്തും നടത്തിയിരുന്ന ഭിക്ഷാടനം ഇന്ന് മൊബൈൽ ഫോണിൽ സ്കാൻ പേയ്ക്കും ക്യു.ആർ കോഡിനും വഴിമാറി. ഇത്തരത്തിൽ ഭിക്ഷാടനം നടത്തിയ രണ്ട് നാടോടിസ്ത്രീകളെ വെള്ളിയാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ സംരക്ഷണസേന പിടികൂടി.
ലക്ഷ്മി എന്ന തെലങ്കാന സ്വദേശിനിയും സരസ്വതി എന്ന കർണാടക സ്വദേശിനിയുമാണ് പിടിയിലായത് ക്യു.ആർ കോഡുവഴി ലഭിക്കുന്ന പണം ഇവരുടെ സ്പോൺസർമാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്ന് ആർ.പി.എഫ് ഇൻസ്പെക്ടർ എൻ.എസ് സന്തോഷ് പറഞ്ഞു. ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡും ക്യു.ആർ കോഡും 250 രൂപയും ഇവരിൽ നിന്ന് കണ്ടെത്തി.
ലക്ഷ്മി ആറുമാസം പ്രായമായ കുട്ടിയെ ശിശുഭവനത്തിൽ ഏൽപ്പിച്ചശേഷമാണ് ഡിജിറ്റൽ ഭിക്ഷാടനത്തിനിറങ്ങിയത്. പുതിയ നിയമപ്രകാരം ഇത്തരക്കാർക്കെതിരേ കേസെടുക്കാനാകാത്തതിനാൽ ഇവരെ റെയിൽവേ പരിസരത്തുനിന്ന് പുറത്താക്കുകയാണ് ആർ.പി.എഫ് ചെയ്യുന്നത്.